കോട്ടയം: മാങ്ങാനം നരസിഹ സ്വാമി ക്ഷേത്രത്തിനു സമീപം പ്ലാസ്റ്റിക്ക് മാലിന്യം മൂലം പൊറുതി മുട്ടി ഏതാനും കുടുംബങ്ങൾ. മാങ്ങാനം നരസിഹ സ്വാമി ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്ന അദ്വൈതം, എറന്നൂർ ഇല്ലം എന്നീ വീടുകൾക്ക് മുൻപിലായാണ് ഹരിതകർമ സേന സമാഹരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം സമാഹരണത്തിനായി നിക്ഷേപിക്കുന്നത്.
നാളുകളായി പ്ലാസ്റ്റിക്ക് മാലിന്യം ഇവിടെയാണ് സമാഹരണത്തിനായി നിക്ഷേപിക്കുന്നത്. പരാതികൾ പറഞ്ഞിട്ടും മാലിന്യം എടുത്തു മാറ്റുവാൻ നടപടി സ്വീകരിക്കുന്നില്ലെന്ന വാദം ഏതാനും നാട്ടുകാർ ഉയർത്തുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അംഗത്തിന്റെ വാദം.
MCF ബോക്സ് അവിടെ സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ ഇല്ലത്തെ തിരുമേനി ആദ്യം അതിനെ എതിർത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ എതിർപ്പ് വകവെക്കാതെയാണ് ഈ MCF ബോക്സ് അവിടെ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. പ്ലാസ്റ്റിക്ക് മാലിന്യം കഴുകിയാണ് നിക്ഷേപിക്കുന്നതെന്നാണ് ഹരിതകർമസേന അധികൃതരുടെ വാദം. എന്നാൽ പാൽ, മറ്റു മൽസ്യ മാംസാദികൾ തുടങ്ങിയവയുടെ കവറുകൾ കൂടി എത്തുമ്പോൾ ഇവിടെ ദുർഗന്ധം പരക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും, പോസ്റ്റുകളും പ്രചരിച്ചതോടെ കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം ഇടപെട്ട് ഒരു മീറ്റിങ്ങ് വിളിച്ച് കൂട്ടിയിരുന്നു. എന്നാൽ ആ മീറ്റിങ്ങിലും അനുയോജ്യമായ ഉറപ്പുകൾ ലഭിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്തി മാലിന്യങ്ങൾ മാറ്റാമെന്ന് അധികൃതർ സമ്മതിച്ചെങ്കിലും സ്ഥലം കണ്ടെത്തുന്നത് വൈകുമോയെന്ന ആശങ്ക പരിസരവാസികൾ ഉന്നയിക്കുന്നുണ്ട്.
എന്തായാലും മാലിന്യം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും, പ്രശ്നം പൊതുജനമധ്യത്തിലെത്തിക്കുവാനും നാട്ടുകാരിൽ ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. MCF ബോക്സ് മാറ്റി സ്ഥാപിക്കാൻ അടിയന്തിരമായി നടപടികളുണ്ടാകണമെന്നാണ് പരിസരവാസികളുടെ ആവശ്യം.