നെടുങ്കണ്ടം:വീടിന്റെ ഏക ആശ്രയമായിരുന്ന മകളുടെ ഭർത്താവ് കാൻസർ ബാധിച്ചു മരിച്ചതോടെ കുട്ടികളെ പട്ടിണി കിടത്താതിരിക്കാൻ ഭിക്ഷാടനത്തിനിറങ്ങിയ മുത്തശ്ശിയുടെ അവസ്ഥയറിഞ്ഞ് സഹായവുമായി ജനമൈത്രി പൊലീസെത്തി.
നെടുങ്കണ്ടം സ്വദേശിയായ പ്രസന്നയുടെ വാടക വീട്ടിലാണ് സഹായവുമായി ജനമൈത്രി പൊലീസെത്തിയത്.ഈ മാസം 9നു ഭർത്താവ് ഭരത് മരിച്ചതോടെയാണു നെടുങ്കണ്ടം സ്വദേശി സുനിതയും മക്കളും, സുനിതയുടെ മാതാവും(60) ഒറ്റപ്പെട്ടത്. വാടക വീട്ടിൽ കഷ്ടപ്പെട്ടു ജീവിച്ചിരുന്ന കുടുംബം ഇതോടെ പൂർണമായും ഇരുട്ടിലായി. കയ്യിലുണ്ടായിരുന്നതെല്ലാം ചെലവഴിച്ചായിരുന്നു ഭരതിനെ ചികിത്സിച്ചത്. തയ്യൽ ജോലിക്കാരനായിരുന്ന ഭരത്തിനു കോവിഡ് കാലത്താണു കാൻസർ കണ്ടെത്തിയത്.
ഒട്ടേറെ പേരുടെ സഹായം ഉപയോഗിച്ചാണ് ഭരത്തിനെ ചികിത്സിച്ചത്. ഭരത് മരിച്ചതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി സുനിത. പട്ടിണിയും സാമ്പത്തിക പരാധീനതകളും ഏറി വന്നതോടെ സുനിതയുടെ മാതാവ് പ്രസന്ന ആഴ്ചയിൽ ഒരു ദിവസം ഭിക്ഷാടനത്തിനിറങ്ങുകയായിരുന്നു.
ദിവസവും സുനിതയെയും കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി പോകാനും കഴിയാത്തതിനാലാണ് ഒരു ദിവസം മാത്രം ഭിക്ഷാടത്തിനിറങ്ങുന്നതെന്നു പ്രസന്ന പറയുന്നു. ഒരു ദിവസം ലഭിക്കുന്ന ഈ വരുമാനം ഉപയോഗിച്ച് ഒരാഴ്ചയോളം കഴിഞ്ഞുകൂടുമെന്നും പ്രസന്ന കണ്ണീരോടെ പറയുന്നു. ഇതുവരെയുള്ള വാടക കുടിശികയും നെടുങ്കണ്ടം ജനമൈത്രി പൊലീസ് ഷാനു വാഹിദിന്റെ നേതൃത്വത്തിൽ കൈമാറി.