തിരുവല്ല∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ പി യോഹനാന്റെ കബറടക്കം 21ന് നടക്കും. തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലായിരിക്കും കബറടക്കം. ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകൾ. ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ 20ന് പൊതുദർശനമുണ്ടായിരിക്കും.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ നേരത്തെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതുവരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും.
ചൊവ്വാഴ്ച യുഎസിലെ ഡാലസിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കെ പി യോഹന്നാൻ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡാലസിൽ പ്രഭാത സവാരിക്കിടെയാണ് വാഹനമിടിച്ച് കെ പി യോഹനാന്റെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റത്.
ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാൻ ശസ്ത്രക്രിയ നടത്തി. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.
അപ്പർ കുട്ടനാട്ടിലെ നിരണം കടപ്പിലാരിൽ കുടുംബാംഗമായ കെ പി യോഹന്നാൻ ഗോസ്പൽ ഫോർ ഏഷ്യ എന്ന പ്രസ്ഥാനത്തിലൂടെയാണു സുവിശേഷ പ്രവർത്തനരംഗത്തെത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യ സാമൂഹിക – സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.