മുൻപ് ഒരിക്കൽ നടൻ ഉണ്ണി മുകുന്ദനെ വിമർശിച്ച് കമന്റിട്ടതിന് പിന്നാലെ തനിക്ക് വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ സന്തോഷ് കീഴാറ്റൂരിന്റെ വെളിപ്പെടുത്തൽ. താനും ഉണ്ണി മുകുന്ദനും സഹപ്രവർത്തകരാണ്. അന്ന് കുറിച്ച ആ കമന്റിൽ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ രാഷ്ട്രീയം ഉയർത്തി പിടിച്ചതിന്റെ പേരിൽ കൊന്നു കളയുമെന്ന ഭീഷണിയാണ് പലരിൽ നിന്നും ഉണ്ടായതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കൂടാതെ, അന്ന് താൻ ആ കമന്റിട്ടത് ബുദ്ധിമോശത്തിന്റെ പേരിലാണ് എന്നും സന്തോഷ് കീഴാറ്റൂർ വ്യക്തമാക്കി.
2021 ൽ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന് ഹനുമാന്റെ പ്രതിമ കയ്യിൽ പിടിച്ച് നിന്ന് ഉണ്ണി മുകുന്ദൻ ഒരു ഫോട്ടോ കമന്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തത്. സംഭവം വിവാദമാവുകയും പിന്നാലെ തനിക്ക് നിരവധി ഭീഷണികളും വധഭീഷണികളും വന്നും എന്നാണ് സന്തോഷ് കീഴാറ്റൂർ പറയുന്നത്.
അന്ന് ഉണ്ണി മുകുന്ദൻ പങ്ക് വെച്ച പോസ്റ്റിന് താഴെ ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് നാടിനെ രക്ഷിക്കുമോ എന്നാണ് സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തത്. ഉണ്ണി മുകുന്ദൻ തന്നെ ഇതിന് താഴെ കമന്റുമായി വന്നിരുന്നു. സന്തോഷ് കീഴാറ്റൂർ ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാണ് അതുകൊണ്ട് മാന്യമായി പറയാം. ഞാൻ പോസ്റ്റ് ഇട്ടത്, ഞാൻ വിശ്വസിക്കുന്ന ദൈവത്തിന് മുമ്പിൽ എല്ലാവർക്കും വേണ്ടി പ്രാർഥിച്ചിട്ടാണ് എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വയം വില കളയരുത് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
അതേസമയം താനും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ് എന്നും അദ്ദേഹത്തിന്റെ മല്ലു സിംഗ് പോലെയുള്ള സിനിമകൾ തനിക്ക് ഇഷ്ടമാണ് എന്നും സന്തോഷ് കീഴാറ്റൂർ പറയുകയാണ്. വിക്രമാദിത്യനിൽ അദ്ദേഹത്തിന്റേത് മികച്ച വേഷമാണ് എന്നും സ്റ്റൈലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നുമാണ് താരത്തിന്റെ അഭിപ്രായം.