ബിഗ് ബോസ് മലയാളം സീസൺ ആറ് എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മത്സരങ്ങൾ കടുക്കുകയാണ്. ഇനി വരും ദിവങ്ങളിൽ ശക്തമായ ഗെയിമുകൾ ഹൗസിൽ നടന്നേക്കും. അതേസമയം ഹൗസിലെ പുതിയ ക്യാപ്റ്റൻ രസ്മിൻ ഭായിയാണ്.
എന്നാൽ ഹൗസ് ക്യാപ്റ്റൻ രസ്മിനാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ഗബ്രിയാണെന്നാണ് ബിബി പ്രേക്ഷകരുടെ പക്ഷം. അതിന് തെളിവായി ഒരു വീഡിയോയും ബിബി പ്രേക്ഷകരുടെ സോഷ്യൽമീഡിയ ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്.
ക്യാപ്റ്റനായി സ്ഥാനമേറ്റശേഷം പവർ റൂമിൽ നിന്നും പുറത്താക്കപ്പെട്ട ഗബ്രി, റിഷി എന്നിവരേയും കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ ശ്രീതുവിനേയും ഡെൻ, നെസ്റ്റ്, ടണൽ ടീമിലേക്ക് ഉൾപ്പെടുത്തുന്ന ജോലിയാണ് ആദ്യം രസ്മിൻ ചെയ്തത്. ബിഗ് ബോസിന്റെ അറിയിപ്പ് വന്നപ്പോൾ രസ്മിൻ ഓരോരുത്തരേയും ഓരോ ഗ്രൂപ്പിലേക്ക് ഉൾപ്പെടുത്താൻ ആരംഭിച്ചു.
എന്നാൽ അവയെല്ലാം ഗബ്രിയുടെ നിർദേശം അനുസരിച്ചായിരുന്നു. റിഷിയുടേയും ശ്രീതുവിന്റേയും പേരും അവരെ ഏത് ടീമിൽ ഉൾപ്പെടുത്തണമെന്നും രസ്മിനോട് ഗബ്രി ആംഗ്യ ഭാഷയിലൂടെയും മറ്റും പറഞ്ഞ് കൊടുക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. ഇതിനെതിരെ പ്രേക്ഷകരും രംഗത്ത് എത്തിയിട്ടുണ്ട്.
രസ്മിനാണ് ക്യാപ്റ്റനെങ്കിലും തീരുമാനം എടുക്കുന്നത് ഗബ്രിയാണെന്നാണ് പ്രേക്ഷകർ രോഷത്തോടെ പറയുന്നത്. ഗബ്രിയുടെ ഇത്തരം പ്രവൃത്തികൾക്ക് ബിഗ് ബോസ് തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടും പ്രേക്ഷകരിൽ ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ചിലർ ഗബ്രിയുടെ നിർദേശം രസ്മിൻ അനുസരിച്ചില്ലെന്നും അതേ ചൊല്ലി തർക്കം നടന്നതാണെന്നും അതുകൊണ്ട് രസ്മിനെ കുറ്റം പറയേണ്ടതില്ലെന്ന് പറഞ്ഞും രംഗത്ത് എത്തിയിട്ടുണ്ട്.
‘മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്”മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്’
ഹൗസിലെത്തിയ ശേഷം ഗബ്രിയും രസ്മിനും തമ്മിലുള്ള വലിയൊരു വഴക്ക് ഇന്നാണ് ഹൗസിൽ നടന്നത്. കള്ളൻ ഗബ്രി എന്ന് രസ്മിൻ വിളിച്ചതായും പ്രേക്ഷകർ പറയുന്നുണ്ട്. ഹൗസിൽ വന്ന് വൈകാതെ അടുത്ത സുഹൃത്തുക്കളായവരാണ് ഗബ്രിയും ജാസ്മിനും രസ്മിനും. ഗബ്രിയും ജാസ്മിനും തമ്മിൽ ലവ് ട്രാക്ക് അടക്കമുള്ള വിഷയങ്ങളും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും വന്നപ്പോൾ ഇടയിൽ നിന്നതും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതുമെല്ലാം രസ്മിനായിരുന്നു.
അതുകൊണ്ട് തന്നെ പലപ്പോഴും രസ്മിന്റെ ഗെയിം താഴെ പോവുകയും വോട്ടിങിൽ പോലും വളരെ പിന്നിലാവുകയും ചെയ്തിരുന്നു. പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ വളരെ പിന്നിലാണ് കോമണർ ലേബലിൽ ഹൗസിലേക്ക് എത്തിയ രസ്മിൻ ഭായ്. അടുത്തിടെ പനി ബാധിച്ച് ആശുപത്രിയിൽ പോയി വന്നശേഷം പുറത്തെ കാര്യങ്ങൾ ഏകദേശം രസ്മിന് മനസിലായിട്ടുണ്ട്.
അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം വരെ രസ്മിൻ ഹൗസിൽ വളരെ ഒതുങ്ങിയാണ് ജീവിച്ച് വന്നിരുന്നത്. അതുകൊണ്ട് തന്നെ രസ്മിന് എന്തുപറ്റിയെന്ന് പ്രേക്ഷകരും അതിശയിച്ചിരുന്നു. തുടക്കം മുതൽ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ എത്തിപ്പെടാൻ കഴിവുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു രസ്മിൻ.
ഇനി ഒരിക്കൽ കൂടി നോമിനേഷൻ ലിസ്റ്റിൽ വന്നാൽ രസ്മിൻ മത്സരത്തിൽ നിന്നും പുറത്താകാനുള്ള സാധ്യത കൂടുതലാണ്. എട്ടാം ആഴ്ചയിൽ വിവിധ കാരണങ്ങളാല്‍ നോമിനേഷനില്‍ ഇടംപിടിച്ചവര്‍ അഭിഷേക് ശ്രീകുമാര്‍, നോറ, റിഷി, സിജോ, അര്ജുന്, ഗബ്രി, ജാസ്മിന്, ജിന്റോ, അന്‍സിബ എന്നിവരാണ്. പവര്‍ ടീം കാര്യക്ഷമമല്ലെന്നും അദൃശ്യരാണെന്നും അഭിപ്രായപ്പെട്ട ബിഗ് ബോസ് രണ്ട് പേര് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം പവര്‍ ടീമിനുള്ളില്‍ത്തന്നെ നടന്ന ചര്‍ച്ചയില്‍ ഗബ്രിയും റിഷിയുമാണ് പവര്‍ ടീമില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചത്. പിന്നാലെ നടന്ന നോമിനേഷനില്‍ ഇരുവര്‍ക്കും നോമിനേഷനും ലഭിച്ചു. ഇവര്‍ക്ക് പകരം പവര്‍ റൂമിലേക്ക് പ്രവേശനം നേടിയെടുത്ത നന്ദനയും സായിയും നോമിനേഷനില്‍ നിന്ന് സേഫ് ആവുകയും ചെയ്തു.