ആധുനികതിയിലേക്ക് ലോകം പൂർണമായി മാറുന്നതിന്റെ സുപ്രധാനഘട്ടങ്ങളെ കണ്ടുനിന്ന, അതിനൊപ്പം സഞ്ചരിച്ച ഒരു രാജാധികാരിയെന്ന നിലയിൽ രണ്ടാം എലിസബത്ത് രാജ്ഞിയെ ചരിത്രം അടയാളപ്പെടുത്തിക്കഴിഞ്ഞു.
യു.കെ, ഓസ്ട്രേലിയ, ക്യാനഡ സ്വിറ്റ്സർലൻഡ് അടക്കം 15 രാജ്യങ്ങളുൾപ്പെടുന്ന കോമൺവെൽത് സാമ്രാജ്യത്തിന്റെ അധിപതിയാണ് എലിസബത്ത് രാജ്ഞി.
1926 ഏപ്രിൽ 21 ന് ലണ്ടനിലെ മേയ്ഫെയറിലാണ് എലിസബത്ത് അലക്സാണ്ഡ്ര മേരിയുടെ ജനനം. കൊട്ടാരത്തിൽ സ്വകാര്യമായായിരുന്നു അവരുടെ വിദ്യാഭ്യാസം . 14 ആം വയസിൽ ആദ്യ റേഡിയോ പ്രഭാഷണം നടത്തി. 18 ആം വയസിൽ സൈനിക സേവനം ആരംഭിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയായി.
ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. 26 ആം വയസിലാണ് എലിസബേത്ത് രാജ്ഞി രാജാധികാരം ഏറ്റെടുക്കുന്നത്.
1953 ജൂൺ 2 ന് കിരീടധാരണം നടന്നു. ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട കിരീടധാരണം കൂടിയായിരുന്നു അത്. 2 കോടി എഴുപത് ലക്ഷം ആളുകൾ ബ്രിട്ടനിൽ കിരീടധാരണം തത്സമയം കണ്ടു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. 1977, 2002, 2012 വര്‍ഷങ്ങളില്‍ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവര്‍ണം, വജ്രം, പ്ലാറ്റിനം ജൂബിലികള്‍ യഥാക്രമം ആഘോഷിച്ചിരുന്നു.
രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.വിവാദങ്ങളിൽ പതറാതെ ഒരു വലിയ സാമ്രാജ്യത്തിന്റെ പരമോന്നത നേതാവായിരിക്കുന്നതിനൊപ്പം ലോകം ഉറ്റുനോക്കുന്നൊരു കുടുംബത്തിന്റെ നാഥയെന്ന നിലയ്ക്കും നിർണായക നിമിഷങ്ങളെ എലിസബത്ത് രാജ്ഞി നേരിട്ടു. രാജകുടുംബത്തേയും കൊട്ടാരത്തേയും ഉത്തരവാദിത്തത്തോടെ കൊണ്ടുനടന്നു. രാജ്യത്തിന്റൈ പരമാധികാരി എന്ന നിലയിലും ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ചു.
ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ച ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത് രാജ്ഞി. സാമൂഹിക-രാഷ്ട്രീയ രംഗവും കടന്ന് ഫാഷനിലുംവിനോദരംഗത്തും എലിസബത്ത് രാജ്ഞി വലിയ സ്വാധീനം പുലർത്തി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്നുള്ള, ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ ഇരുന്ന വ്യക്തിയും എലിസബത്ത് രാജ്ഞി തന്നെയാണ്.
രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിന് പേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.