കൊൽക്കത്ത: അസമിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരപരിപാടികൾ തുടരുമ്പോഴും ബംഗാളിൽ ഇന്നലെയും സമരരംഗത്ത് പ്രക്ഷുബ്ധത. അഞ്ചാം ദിവസമായ ഇന്നലെയും ബംഗാളിൽ റോഡ്, റെയിൽവേ ഗതാഗതം സമരക്കാർ തടസ്സപ്പെടുത്തി. ഉത്തര ബംഗാളിലേക്ക് ട്രെയിനുകൾ ഓടുന്നതേയില്ല. പൗരത്വ നിയമ ഭേദഗതിയോടും ദേശീയ പൗര പട്ടികയോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി ബംഗാൾ സർക്കാർ ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
പ്രക്ഷോഭം തുടങ്ങിയതിനു പിന്നാലെ ആബെയുടെ പരിപാടി റദ്ദാക്കിയിരുന്നു. ഗുവാഹത്തിയിലും മറ്റും ഇപ്പോൾ കർഫ്യു നിലവിലില്ല. കടകമ്പോളങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. ഗതാഗതവും പഴയപടിയായി. ഏതാനും ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനം എല്ലായിടത്തും പുനഃസ്ഥാപിച്ചിട്ടില്ല.
ഓൺലൈൻ ബാങ്കിങ്, ഓൺലൈൻ ടാക്സി തുടങ്ങിയ എല്ലാ മേഖലകളും ഇന്റർനെറ്റ് സൗകര്യമില്ലാതായതോടെ നിശ്ചലമായി. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇ–കൊമേഴ്സ് മേഖല സ്തംഭിച്ചുകിടക്കുകയാണ്. ബ്രോഡ്ബാൻഡ് സേവനം ഇന്നലെയാണ് പുനരാരംഭിച്ചത്. ഒല, ഊബർ, സ്വിഗ്ഗി തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം വരുമാനനഷ്ടത്താൽ ബുദ്ധിമുട്ടുകയാണ്.