ഡൽഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ പുതിയ മാര്‍നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും. ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാനാണു സാധ്യത. റെഡ് സോണുകള്‍ പുനര്‍നിര്‍ണയിക്കും.
ലോക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രമാകുമെന്നാണ് സൂചന. രാജ്യത്തെ കോവിഡ് ബാധയുടെ 80 ശതമാനവുമുള്ള 30 ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഗ്രീന്‍, ഒാറഞ്ച് സോണുകളില്‍ ഒാട്ടോ, ടാക്സി സര്‍വീസുകള്‍ക്ക് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി അനുമതി നല്‍കിയേക്കും.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനവരെ ജീവനക്കാരെ അനുവദിച്ചേക്കും. ആഭ്യന്തര വിമാനസര്‍വീസ് ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ജൂണിന് ശേഷമേ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലാകൂ. അതുവരെ സ്പഷ്യല്‍ ട്രെയിനുകള്‍ ഒാടിക്കും. ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞു കിടക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമുള്ള ആളുകളുടെ നിയന്ത്രണം തുടരും.