കുവൈറ്റ്: കോവിഡ് മഹാമാരി നിമിത്തം നിരവധി പ്രവാസികളായ ഇന്ത്യാക്കാരുടെ ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ നിരവധി പ്രവാസികൾ അക്ഷീണ പ്രയത്നം നടത്തിയെങ്കിലും സാധിച്ചില്ല. അവസാനം കേന്ദ്ര കേരള സർക്കാർ ഇടപെട്ടു നോർക്ക വഴി രെജിസ്ട്രേഷൻ ആരംഭിച്ചതോടെയാണ് പ്രവാസികളിൽ മിക്കവർക്കും ശ്വാസം പോലും നേരെ വീണത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങി വരവ് ഉണ്ടാക്കാൻ പോകുന്ന ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ പ്രത്യാഘാതങ്ങൾ നിർവചിക്കാൻ പോലും ഇപ്പോൾ സാധിക്കില്ല. ഈ അവസരത്തിലാണ് കുവൈറ്റിലെ ഇന്ത്യാക്കാരുടെ സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയെ പ്രവാസികൾ ഓർത്തെടുക്കുന്നത്.
ഇതിനു മുമ്പ് ഇത്തരത്തിൽ വലിയൊരു തിരിച്ചുവരവുണ്ടായത് 1990 -ൽ ഗൾഫ് യുദ്ധകാലത്ത് കുവൈറ്റിൽ നിന്നായിരുന്നു. അന്ന് ഓഗസ്റ്റ് 13 മുതൽ ഒക്ടോബർ 11 വരെയുള്ള സമയം കൊണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ മാത്രം പ്രയോജനപ്പെടുത്തി ഭാരതസർക്കാർ തിരികെ കൊണ്ടുവന്നത് 1.7 ലക്ഷം പ്രവാസി ഇന്ത്യൻ പൗരന്മാരെയാണ്.
അന്നത്തെ ആ മടങ്ങി വരവിന്റെ പ്രധാന റോൾ നിർവഹിച്ച ഒരു മലയാളിയാണ് ‘ടൊയോട്ട സണ്ണി’ എന്നറിയപ്പെടുന്ന മാത്തുണ്ണി മാത്യൂസ് എന്ന പത്തനംതിട്ടക്കാരൻ. കേരളത്തിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂരാണ് ടൊയോട്ട സണ്ണിയുടെ ജന്മദേശം. കോട്ടയം കുമ്പനാട്ട് പരേതരായ എ.സി.മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്യൂസ് 1956ൽ ആണു ജോലിതേടി കുവൈത്തിൽ എത്തിയത്.
അന്ന് വെറും 60 ദിവസങ്ങൾക്കുള്ളിൽ, അഞ്ഞൂറോളം വിമാനങ്ങളിലായി പ്രവാസികളെ എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചു.
അന്നത്തെ കൂട്ട പലായനത്തിന്റെ കഥ ഇങ്ങനെയാണ്..
1990 ഓഗസ്റ്റ് 2 -ന് ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ കുവൈറ്റിന്റെ മണ്ണിലേക്ക് ഇരച്ചുകയറി. കുവൈറ്റിന്റെ ഭരണാധികാരി റിയാദിലേക്ക് പലായനം ചെയ്തു. കുവൈറ്റിൽ ഇറാഖി സൈന്യം നിരവധി പേരെ ഈ യുദ്ധത്തിൽ നിർദാക്ഷിണ്യം വധിച്ചു.
ഇറാഖ് സേനയുടെ മുന്നിൽ കുവൈറ്റിന്റെ സൈന്യം തീരെ ചെറുതായിരുന്നു. നാനൂറ്റി അമ്പതോളം സൈനികർ വധിക്കപ്പെട്ടു. 10 ,000 ലധികം പേർ തടങ്കലിലാക്കപ്പെട്ടു. അങ്ങനെ കുവൈറ്റിൽ നിന്നും മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടപ്പലായനം നടന്നു.
അന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി പോയ നിരവധി മലയാളികളെ നാട്ടിലെത്തിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തിയത് ടൊയോട്ട സണ്ണി ആയിരുന്നു. ടൊയോട്ട സണ്ണിയുടെ നേതൃത്വത്തിൽ അവിടത്തെ ഇന്ത്യക്കാരെ സഹായിക്കാൻ വേണ്ടി അനൗപചാരികമായി ഒരു സംഘടന രൂപീകരിച്ചു.
അറുപതോളം ദിവസങ്ങൾ കൊണ്ട് അഞ്ഞൂറോളം സര്‍വീസുകള്‍ നടത്തി എയര്‍ ഇന്ത്യ “ഓപ്പറേഷന് ഡിസേര്‍ട്ട് ഷീല്‍ഡ്” എന്ന ദൗത്യം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏക വ്യക്തി ടൊയോട്ട സണ്ണിയായിരുന്നു.
ഈ സംഘടന മുൻകൈയെടുത്തു താത്കാലിക അഭയാർഥിക്യാമ്പുകൾ തുറന്ന് തിരികെപ്പോകേണ്ടവരെ അവിടെ താമസിപ്പിച്ചു . അങ്ങനെ അമ്പതിനായിരത്തിലധികം പേരെ കരമാർഗം കുവൈറ്റിൽ നിന്ന ജോർദാനിലേക്ക് കൊണ്ടുപോയി..
മലയാളികൾ എല്ലാവരും നാട്ടിലെത്തിയെന്നു ബോധ്യപ്പെട്ടതിനു ശേഷമാണ് ടൊയോട്ട സണ്ണിയും കൂട്ടരും നാട്ടിലേക്ക് കപ്പൽ കയറിയതെന്നതാണ് പ്രമാദമായ വസ്തുത. ഇന്ത്യ നടത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു 1990 ഇൽ നടന്ന ഓപ്പറേഷൻ ഡിസ്സേർട്ട് ഷിൽഡ് എന്നത.
1990 സഫീന കാർ റെന്റൽ കമ്പനി, സഫീന ജനറൽ ട്രേഡിങ് കമ്പനി എന്നിവ സ്ഥാപിച്ചു. ജാബ്രിയ ഇന്ത്യൻ സ്കൂൾ ചെയർമാനായ അദ്ദേഹം, കുവൈത്ത് ഇന്ത്യൻ ആർട്ട് സർക്കിളിന്റെ സ്ഥാപകരിൽ പ്രമുഖനാണ്. ഇന്ത്യൻ ബിസിനസ് കൗൺസിൽ ചെയർമാൻ സ്ഥാനവും വഹിച്ചു. കുവൈത്തിലെ പഴക്കംചെന്ന മലയാളി കൂട്ടായ്മയായ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ രൂപവൽക്കരിക്കാനും മുന്നിട്ടിറങ്ങി.
അല്‍ സയാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുവൈത്തിലെ ടൊയോട്ട കമ്പനിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്തതിനാലാണ് അദ്ദേഹത്തിന് ടൊയോട്ട സണ്ണി എന്ന പേര് ലഭിച്ചത്. പിന്നീട് ടൊയോട്ടയുടെ കമ്പനി ഇദ്ദേഹം മുൻകൈ എടുത്തു കുവൈറ്റിൽ സ്ഥാപിക്കുകയും ചെയ്തു. 2017 മെയ് മാസം ഇരുപതാം തീയതിയാണ് ടൊയോട്ട സണ്ണി അന്തരിച്ചത്.