സ്വര്‍ണ്ണ – ഡോളര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ വിവാദങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും’.
നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ‘2021 ല്‍ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങള്‍ ഞങ്ങളെ മനസിലാക്കി. നിങ്ങള്‍ 99 സീറ്റില്‍ ഭരണം നടത്താന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു’. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി എന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ കോട്ടയത്ത് പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനത്തിന്റെ വാഹനങ്ങള്‍ തടഞ്ഞു.
മണിക്കൂറുകളോളം വാഹനം തടഞ്ഞതോടെ വഴിയാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നല്‍കിയ നിര്‍ദേശം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയായിരുന്നു റോഡുകള്‍ അടച്ചത്.
ബസേലിയോസ് ജംഗ്ഷന്‍, കളക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക കവല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു.