കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. സുപ്രീംകോടതി നിര്‍ദ്ദേശം എന്തെന്നറിയില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശിച്ചത്.
ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മോചനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. മണിച്ചന് ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറിന്റെ പരിഗണനയിലാണ്.
മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷാ ചന്ദ്ര നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. പേരറിവാളന് കേസ് പരാമര്‍ശിച്ച കോടതി അത് ഓര്‍മയുണ്ടാവണമെന്നും സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ ജാമ്യം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
31 പേര് മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രന് മണിച്ചന്. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തമുണ്ടായത്. വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മണിച്ചന് ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.
മണിച്ചനെ മോചിപ്പിക്കുന്നതില്‍ കാര്യമായ എതിര്‍പ്പില്ലെന്ന് സംഭവത്തിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളും പറഞ്ഞു. മണിച്ചന് മരുന്ന് കൊടുത്തുയെന്നത് സത്യമാണ്. പക്ഷേ മണിച്ചനാണ് അത് കൊടുത്തതെങ്കിലും അത് മണിച്ചനെ പറ്റിച്ചതാണെന്ന് സംഭവത്തിലെ ഇരയായ വിശ്വംഭരന് പറഞ്ഞു. മദ്യ ദുരത്തില്‍ ശാരീരക പ്രശ്നങ്ങളുണ്ടായ വ്യക്തിയാണ് വിശ്വംഭരന്.
ഈ സാധനം കൊണ്ടു വന്നത് ആരാണെന്ന് വച്ചാല്‍ അവരാണ് ഇതിന്റെ പ്രധാന കണ്ണി. ഈ സാധാനം വന്നതെല്ലാം മണിച്ചന്റെ ഗോഡൗലേക്കാണ് വന്നത്. ആ വന്ന മരുന്നാണ് കല്ലുവാതുക്കലിലേക്ക് ഉള്‍പ്പെടെ എത്തിച്ചത്. അത് കൊടുത്തുവെന്നുള്ള പ്രശ്നം മാത്രമെ മണിച്ചനെ സംബന്ധിച്ചുള്ളു. അതുകൊണ്ട് മണിച്ചനെ മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിശ്വംഭരന് പറഞ്ഞു. മണിച്ചന് നിപരാധിയാണ്. അയാളെ ചതിച്ചതാണ്. ആരാണ് ചതിച്ചത് എന്നതില്‍ വ്യക്തയില്ലെന്നും വിശ്വംഭരന് പറഞ്ഞു.
മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മദ്യദുരന്തത്തില്‍ മരണപ്പെട്ട വ്യക്തിയുടെ കുടുംബവും പ്രതികരിച്ചു. ഞങ്ങള്‍ക്ക് സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി മോചിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് എന്തിനാണ് എതിര്‍പ്പ്. മോചിപ്പിക്കുന്നതാണ് നല്ലത്. അതില്‍ കാര്യമായ എതിര്‍പ്പില്ലെന്നും ഇരകളുടെ ബന്ധുക്കള്‍ പറഞ്ഞു.