വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു. ദിലീപിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തതായുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തെത്തിയത്.
2017ല്‍ നടന്നതായി പറയപ്പെടുന്ന വധ ഗൂഢാലോചനയ്ക്ക് ശേഷം നാദിര്‍ഷയും ദിലീപുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ചോദ്യം ചെയ്യല്‍ നടന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരുന്നു നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
രണ്ട് സിഐമാരും എസ്പിയുമടങ്ങുന്ന സംഘമാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. സിനിമാ പ്രൊജക്ടുകളും സാമ്പത്തിക ഇടപാടുകളും മാത്രമാണ് ദിലീപുമായി ഉള്ളതെന്ന് നാദിര്‍ഷ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.
വധഗൂഡാലോചന കേസില്‍ പ്രതികള്‍ അവസാനം നല്കിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് ലഭിക്കും. ഫോണില്‍ നിന്ന് നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. ഇതിനിടയില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ക്രൈം ബ്രാഞ്ച് സജീവമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുകാട്ടി ദിലീപിന് ഉടന്‍ നോട്ടിസ് നല്‍കും. പ്രതികളുടെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെയും വരും ദിവസങ്ങളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.
അതേസമയം, കേസില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണം തെളിയിക്കാന്‍ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സാക്ഷിയായ സംവിധായകന് ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ വധ ഗൂഢാലോചന കേസ് സൃഷ്ടിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തനിക്കെതിരായ ഗൂഢാലോചന നടന്നതെന്നും ദിലീപ് ആരോപിക്കുന്നു.