കോട്ടയം: മീൻവിൽപന കുറഞ്ഞതോടെ മാട്ടിറച്ചിക്ക് വിൽപന കൂടിയ സാഹചര്യത്തിൽ അറവുശാലകളിൽ ഇറച്ചിക്ക് പലയിടത്തും അമിതവില.
കേരളത്തിന് പുറത്തു നിന്നും പോത്തുകൾ അധികം എത്താത്തതിനാൽ കാളകളെയും,കറവ വറ്റിയ പശുക്കളെയും അറുത്ത് പോത്തിറച്ചിയെന്ന പേരിൽ വിൽക്കുന്നുവെന്നും സൂചനയുണ്ട്. ഇത്തരത്തിൽ വ്യാപക പരാതികൾ വന്നതോടെ ഇപ്പോൾ മാംസാഹാരവും ഉപേക്ഷിക്കുകയാണ് പലയിടത്തും ജനങ്ങൾ.
ഒരു കിലോ മാട്ടിറച്ചിക്ക് 350-380 രൂപയാണ് നിലവിൽ വില. 320 രൂപ വിൽപന വിലയായി കഴിഞ്ഞയാഴ്ച ഭക്ഷ്യവകുപ്പ് നിശ്ചയിച്ചതിനുശേഷവും 50 രൂപയിലേറെ അധികവില വാങ്ങുന്നതായി പരക്കെ പരാതി ഉയർന്നു. ഈസ്റ്റർ, വിഷു സീസണിൽ അറവുമാടുകൾക്ക് ക്ഷാമമുണ്ടായതിന്റെ പേരിൽ വ്യാപാരികൾ വില വർധിപ്പിച്ചിരുന്നു.
320 രൂപയിൽനിന്ന് 370 രൂപവരെ ഈടാക്കാൻ തുടങ്ങിയപ്പോൾ ഭക്ഷ്യവകുപ്പ് ഇറച്ചിക്കടകളിൽ വില പ്രദർശിപ്പിക്കാൻ നിർദേശിച്ചിരുന്നു.