ഞങ്ങൾ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണു ഞങ്ങളുടെ പാർട്ടിയും മുന്നണിയും. എന്നാൽ ചിലർ വിശ്വാസികളുടെ അട്ടിപ്പേറ് അവകാശികളാണെന്നു പറഞ്ഞു നിൽക്കുന്നുണ്ട്. ഞങ്ങൾ വിശ്വാസികൾക്കെതിരാണെന്ന് അവർ തിരഞ്ഞെടുപ്പിൽ പ്രചരിപ്പിച്ചു. അതു നേരിടാൻ വേണ്ടത്ര ജാഗ്രതയുണ്ടായില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമെന്തെന്ന പ്രചാരണത്തിലേക്കു തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഞങ്ങൾ പോയില്ല. അതാണു സ്വയം വിമർശനപരമായി കണ്ടത്. അല്ലാതെ നിലപാടു തെറ്റിയെന്നല്ല. ഞങ്ങൾ സ്വയംവിമർശനം നടത്തിയപ്പോൾ എന്തോ വലിയ പാതകം ചെയ്തുവെന്നും തെറ്റു സമ്മതിച്ചുവെന്നും ചിലർ ധരിച്ചു. അതു ശരിയല്ല. ഇതു മൂലം ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ദോഷമുണ്ടാവില്ല’’–മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പം നിന്നിട്ടുണ്ടെന്നു പിണറായി പറഞ്ഞു. ശബരിമല വിഷയം നിലനിന്ന സമയത്തു താൻ സംസാരിച്ചതെന്താണെന്നു പരിശോധിച്ചാൽ കാര്യം മനസ്സിലാവും. ശബരിമലയുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ കാലം കഴിഞ്ഞു. ഇനിയൊന്നും പ്രചരിപ്പിക്കാനില്ല. നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഏർപ്പെടുത്തുമെന്നുമൊക്കെ പറഞ്ഞവരുണ്ട്. കേന്ദ്രസർക്കാരിന്റെ വക്താക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം ഇപ്പോൾ പറയുന്നതു നിയമം കൊണ്ടുവരാനാവില്ല എന്നാണ്. എന്തോ മഹാകാര്യം അവർ കൊണ്ടുവരുമെന്നു വിശ്വസിച്ച കുറെപ്പേരെങ്കിലും ഉണ്ടല്ലോ. അവരെ വഞ്ചിക്കലല്ലേ ഇത്. തങ്ങൾക്ക് ഇതുകൊണ്ടു പ്രത്യേക ദോഷമൊന്നും സംഭവിക്കാനില്ല. രാജ്യത്തെ ഭരണഘടനയനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാനാവൂ. ഭരണഘടന പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകുമെങ്കിലും ഇപ്പോഴും അതു നിലനിൽക്കുന്ന സ്ഥിതിക്ക് അതിനനുസരിച്ചേ നിലപാടെടുക്കാനാവൂ.
‘‘വനിതാ മതിൽ ലോകം ശ്രദ്ധിച്ച മുന്നേറ്റമായിരുന്നു. ഇഷ്ടക്കേടുള്ളവർ ഉണ്ടായിരുന്നു. അതിനു തൊട്ടുപിന്നാലെ രണ്ടു സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ മതിലിനെ എതിർത്തവർ അതെടുത്ത് ഉപയോഗിച്ചു. നേരത്തേ മുതൽ സ്ത്രീകൾ അവിടെ പ്രവേശിക്കരുതെന്നു മനസ്സിലുള്ളവരുണ്ട്. മാധ്യമങ്ങളും അതിനു സഹായിച്ചു’’– മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനവും വിശ്വാസവും ഒന്നിച്ചു പോവില്ലെന്ന പുന്നല ശ്രീകുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ, നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളെയാകെ തള്ളുന്ന നിലയുണ്ടായിട്ടില്ല. യുക്തിവാദ ചിന്തയെയും അതിനെയും വേർതിരിച്ചു കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.