കോട്ടയം: കൊട്ടാരത്തിൽകടവ് മാങ്ങാനം റോഡ് ഉത്ഘാടനത്തിൽ നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യെ ഒഴിവാക്കിയതിൽ വ്യാപക പ്രതിക്ഷേധം. നവീകരിച്ച കൊട്ടാരത്തിൽ കടവ് -പാലുർ പടി റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നിബു ജോൺ, പള്ളം ബ്ലോക്ക് മെമ്പർ സിബി ജോൺ കൈതയിൽ, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സോമൻകുട്ടി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
പുതുപ്പള്ളി – കോട്ടയം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് കൊട്ടാരത്തിൽ കടവ് – അങ്ങാടി – പാലൂർപടി റോഡ് . പുതുപ്പള്ളി പള്ളിയുടെ മുൻപിൽ നിന്നും പുതുപ്പള്ളി കവല ചുറ്റാതെ കോട്ടയം നഗരത്തിലെത്താൻ സഹായകമാകുന്ന ഈ റോഡ് പുതുപ്പള്ളി, വിജയപുരം ഗ്രാമപഞ്ചായത്തുകളുടെ അധികാര പരിധിയിലാണ്.
നാളുകളായി തകർന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു റോഡ്. റോഡിന്റെ ഏതാണ്ട് ഭൂരിഭാഗവും കോട്ടയം നിയോജകമണ്ഡലത്തിലാണ്.
ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിജയപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി നിരന്തരമായി, തിരൂവഞ്ചൂർ രാധകൃഷ്ണൻ,എം എൽ എ ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഈ റോഡിന്റെ നവികരണത്തിന് വേണ്ട എല്ലാ സഹായങ്ങളും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഉദ്ഘാടനത്തിന് തിരൂവഞ്ചൂർ രാധകൃഷ്ണൻ എം എൽ എ യെ ബോധപുർവ്വം ഒഴിവാക്കിയതാണെന്നാണ് ഉയരുന്ന ആരോപണം. എം എൽ എ യെ ഒഴിവാക്കിയ നടപടിയിൽ പ്രതിക്ഷേധിച്ച് വിജയപുരം പഞ്ചായത്തിലെ ഒൻപതാം വാർഡ് കോൺഗ്രസ് പ്രവർത്തകർ ഈ പരിപാടി ബഹിഷ്കരിച്ചിരുന്നു. അന്നേ ദിവസം ഒമ്പതാം വാർഡിലെ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധയോഗം കൂടുകയും പ്രതിക്ഷേധം അറിയിക്കുകയും ചെയ്തു.
പ്രതിക്ഷേധ യോഗത്തിൽ വാർഡ് പ്രസിഡണ്ട് ശ്രീ തോമസ് സൈമൺ, അധ്യക്ഷത വഹിച്ചു. ജോജു ജേക്കബ്, സാം സൈമൺ (മുൻ പഞ്ചായത്ത് മെമ്പർ ), ജിജോ അപ്പുകുട്ടൻ, സി ജെ രാജു, ജിജോ വർക്കി, സുശീലൻ, ശ്രിമതി സാറമ്മ തോമസ്, ശ്രിമതി എലിസബേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അതേ സമയം സ്ഥലം എം എൽ എ യെ ക്ഷണിക്കാത്ത യോഗത്തിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമൻകുട്ടി പങ്കെടുത്തത് കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വിജയപുരം പഞ്ചായത്തിലെ ഒരു വാർഡിൽ കോൺഗ്രസ്സ് പ്രവർത്തകർ ഉത്‌ഘാടന ചടങ്ങ് ബഹിഷ്കരിക്കുമ്പോൾ, എം എൽ എയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് റോഡ് ഉത്ഘാടനത്തിനു പങ്കെടുത്തതാണ് വിമർശനങ്ങൾക്കിടയാക്കിയത്.