കോട്ടയം: മോഷണവുമായി നാടോടി സ്ത്രീകൾ വീണ്ടും കോട്ടയം നഗരത്തിൽ. 2 മണിക്കൂറിനിടെ നഗരത്തിൽ വിവിധ മേഖലകളിലായി നടന്നത് മൂന്ന് മോഷണങ്ങൾ. പ്രതികളെന്നു സംശയിക്കുന്നവരെ വെസ്റ്റ് പൊലീസിനു കൈമാറി. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 3 മോഷണങ്ങളും തിരക്കുള്ള ബസുകളിൽ ഇന്നലെ ഉച്ചയ്ക്ക് താഴത്തങ്ങാടിക്കു സമീപം ആലുമ്മൂട്ടിലാണ് ആദ്യ മോഷണം പിടിക്കപ്പെട്ടത്. കുമരകം റൂട്ടിൽ സർവീസ് നടത്തുന കാർത്തിക ബസിൽ യാത്ര ചെയ്യുകയായിരുന്ന കുമരകം സ്വദേശി അംബുജത്തിന്റെ മൂന്നര പവൻ മാലയാണ് മോഷ്ടിച്ചത്.
സാമാന്യം തിരക്കുണ്ടായിരുന്ന ബസിൽ യാത്രക്കാരിയുടെ പിന്നിൽ നിന്നു മാലയിൽ പിടുത്തമിടുന്നത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ ഒച്ചവച്ചതോടെ യാത്രക്കാർ ഇവരെ തടഞ്ഞു. പിങ്ക് പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ആലുമ്മൂട്ടിൽ എത്തിയ പൊലീസ് സംഘം ബസ്സിലുണ്ടായിരുന്ന 2 നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്നാട് മധുര സ്വദേശികളായ തായമ്മ (48), ദിവ്യ (30) എന്നിവരാണ് പിടിയിലായത് എന്ന്പൊലീസ് പറഞ്ഞു.
തിരുനക്കര സ്റ്റാൻഡിലും മോഷണം നടന്നു. ബസിൽ വന്നിറങ്ങിയ പുതുപ്പള്ളി സ്വദേശി എൽസമ്മയുടെ ബാഗിൽ നിന്ന് 2700 രൂപ ഇവർ മോഷ്ടിച്ചു. ഓടാൻ ശ്രമിച്ച മധുര സ്വദേശിനി ദിവ്യ(26)യെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ പിന്നാലെയെത്തി പിടികൂടി പിങ്ക് പൊലീസിനു കൈമാറി.