പാലാ ∙ മീനച്ചിലാറിന്റെ കരയിൽ ഭൂമിക്കടിയിലിരുന്ന് ഭക്ഷണം കഴിക്കാം. പാലാ നഗരത്തിൽ മീനച്ചിലാറിനു തീരത്തെ ഗ്രീൻ ടൂറിസം കോംപ്ലക്സിൽ സംസ്ഥാനത്തെ ആദ്യത്തെ ഭൂഗർഭ ഭക്ഷണശാല അവസാന ഘട്ടത്തിലാണ്. 4.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതി അടുത്ത മാസം ആദ്യവാരം കമ്മിഷൻ ചെയ്യും.
കോട്ടയം, ഇടുക്കി ജില്ലകളിൽ ‘ഗ്രീൻ ടൂറിസം’ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിയാണ് ളാലം തോടും മീനച്ചിലാറും സംഗമിക്കുന്ന സ്ഥലത്ത് നടപ്പാകുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീൻ ടൂറിസം സർക്യൂട്ടാണ് പദ്ധതിയൊരുക്കുന്നത്. 2017ൽ 40 സെന്റ് സ്ഥലത്ത് നിർമാണം തുടങ്ങിയ പദ്ധതിയുടെ 90% പൂർത്തിയായതായി ഗ്രീൻ ടൂറിസം സർക്യൂട്ട് സിഇഒ ജിജോ ജോസ് പറഞ്ഞു.
റിവർ വ്യൂ റോഡിൽ നിന്നു ളാലം തോടിന് കുറുകെ നിർമിച്ച തൂക്കുപാലം വഴിയാണ് ആറിനക്കരെയുള്ള ഗ്രീൻ ടൂറിസം കോംപ്ലക്സിലെത്തുന്നത്. പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.