കോട്ടയം: നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു മുൻഭാഗത്ത് എൽ ഐ സി ഓഫീസിനു സമീപം നിൽക്കുന്ന വൻ മരങ്ങളുടെ ചില്ലകൾ വഴിയാത്രക്കാർക്ക് ഭീഷണിയാകുന്നു. കോട്ടയം നാഗമ്പടം റോഡിലൂടെ ജനങ്ങൾക്ക് നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
റോഡ് മുഴുവനായും മൂടി നിൽക്കുന്ന ഈ മരങ്ങളുടെ ചില്ലകളിൽ ദേശാടന കിളികൾ ഉൾപ്പെടെ കൂടു കൂട്ടി വാസസ്ഥലമാക്കിയിരിക്കുകയാണ്. ഇതിലൂടെ നടന്നു പോകുന്ന വഴി യാത്രക്കാരുടെയും, ഇരു ചക്രവാഹന യാത്രക്കാരുടെയും മുകളിലേക്ക് ഇടതടവില്ലാതെ നൂറ് കണക്കിന് പക്ഷികൾ വിസർജനം നടത്തുകയാണ്.
മൽസ്യം മാത്രം ഭക്ഷിക്കുന്ന ഈ ദേശാടനപക്ഷികളുടെ കാഷ്ടം ശരീരത്തിൽ പതിച്ചാൽ രണ്ടു തവണ കുളിച്ചാൽ പോലും ദുർഗന്ധം മാറില്ല. രാവിലെ കുളിച്ചൊരുങ്ങി ജോലിക്കും, വിവാഹത്തിനും മറ്റും പോകേണ്ട കോട്ടയം നിവാസികൾക്ക് ഇത് മൂലം നാഗമ്പടം പരിസരത്തേക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
റോഡിലേക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ മരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയില്ലെങ്കിൽ, നാഗമ്പടത്തുകൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥ വരും. മര ചില്ലകൾ വെട്ടി മാറ്റാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പള്ളം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിനോദ് പെരിഞ്ചേരി ആവശ്യപ്പെട്ടു.