ഇന്ന് വളരെ അവിചാരിതമായി സാധുവായ ഒരച്ഛനെ പരിചയപ്പെട്ടു. പേര് ശങ്കരപിള്ള, 68 വയസ്സ് ,ഷൊർണൂർ സ്വദേശി.
പരിചയപ്പെടുന്നത് പിറവം റോഡ് റെയിൽവെ സ്റ്റേഷനിൽ വച്ച്. തിരുവനന്തപുരത്തേക്ക് വൈകിട്ടുള്ള വേണാട് ട്രെയിൻ ഒന്നര മണിക്കൂർ ലേറ്റ്. നു വേണ്ടി കാത്തിരിക്കുന്ന സമയത്ത് ഒരു കാവി മുണ്ട് ഉടുത്ത്, വലിയ ഒരു ബാഗ് കൈയ്യിലേന്തി ക്ഷീണിതനായ് നിൽക്കുന്ന ആ അച്ഛനെ കണ്ടു. റയിൽവെ ബഞ്ചിൽ ഇരിക്കുവാൻ പറഞ്ഞിട്ടും അദ്ദേഹം ഇരിക്കുന്നില്ല. ട്രെയിൻ വരുവാൻ ഇനിയും താമസമുണ്ട് അതുകൊണ്ട് ഇരിയ്ക്കുവാൻ വീണ്ടും നിർബന്ധിച്ചപ്പോൾ ആ അച്ഛൻ എന്റെ അടുത്തിരുന്നു. ക്ഷീണിതനായ അദ്ദേഹത്തിനെക്കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നി. വിവരങ്ങൾ അന്വേഷിച്ചപ്പോൾ മനസില്ലാ മനസോടെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തുടങ്ങി. അര മണിക്കൂർ സമയത്തോളം സംസാരിച്ചപ്പോൾ തന്നെ ആ സാധുവിന്റെ ജീവിതത്തിലെ പ്രയാസങ്ങളെക്കുറിച്ച് അറിയുവാൻ കഴിഞ്ഞു.
അദ്ദേഹം ഒരു അർബുദ്ദ രോഗബാധിതനാണ്. ആദ്യം നാവിന് താഴെ അസുഖം ബാധിച്ചു. കുറച്ച് ദശമുറിച്ച് കളഞ്ഞു. അത് പിന്നീട് ഇടത് കണ്ണിന് ബാധിച്ചു. ആ കണ്ണും എടുത്ത് കളഞ്ഞു. ഇപ്പോൾ തൊണ്ടയിൽ രോഗ ബാധ കണ്ടെത്തിയിരിക്കുന്നു. മൂന്ന് വർഷത്തിന് മുകളിലായി അദ്ദേഹം തിരുവനന്തപുരം RCC യിൽ ചികിൽസയിലാണ്. അവിടെ
Dr. മോഹൻ രാജിന്റെ ചികിൽസയിലാണ്. ആരോഗ്യം കുറവായതിനാൽ അദ്ദേഹത്തിന് കീമോ സാധിക്കില്ല. ഇപ്പോൾ മാസത്തിൽ 2 ഇഞ്ചക്ഷൻ വച്ച് എടുക്കുന്നു. മരുന്നും കഴിക്കുന്നു. ഇനി 1 കോഴ്സ് (7 ഇഞ്ചക്ഷൻ) കൂടി എടുക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ആ അച്ഛൻ പോകുന്നത്.
അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം അന്വേഷിച്ചപ്പോൾ വിഷമം തോന്നി. അവിവാഹിതനാണ്. ആകെയുള്ള 3 സെന്റ് സ്ഥലം വിറ്റ് ആ പണം തീരുന്നതുവരെ പറ്റുന്ന പോലെ ചികിൽസ നടത്തി. അതിന് ശേഷം പലരും പണം നൽകി സഹായിച്ച് തുടർ ചികിൽസ നടന്നു പോരുന്നു. ഇപ്പോൾ വിധവയായ പെങ്ങളോടും , അവരുടെ 2 കുഞ്ഞ് പെൺമക്കളോടുമൊപ്പമാണ് അദ്ദേഹത്തിന്റെ താമസം. പെങ്ങളുടെ തുച്ഛമായ വരുമാനമാണ് അവരുടെ ജീവിതാ ശ്രയം. മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്നതിന് ബുദ്ധിമുട്ടായതിനാൽ (മറ്റുള്ളവർക്ക് തന്നെക്കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ) അദ്ദേഹം തന്റെ ആവലാതികളൊക്കെ ഉള്ളിലൊതുക്കി വിഷണ്ണനായ് ഏകനായാണ് ഷൊർണൂരിൽ നിന്നും തിരുവനന്തപുരം RCC യിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നത്.
പിറവം റോഡ് സ്റ്റേഷനിൽ അദ്ദേഹം നിൽക്കുമ്പോൾ ആകെ കയ്യിലുള്ളത് 100 രൂപ മാത്രം. ഒരു തവണത്തെ ഇഞ്ചക്ഷന് 4000 രൂപയുടെ അടുത്താണ് വില. അതിന്റെ പകുതി ഗവ: സബ്സിഡി കിട്ടും. ബാക്കി 2000 രൂപയോളം അദ്ദഹത്തിന് ഒരു തവണ ചിലവ് വരും. പിന്നീട് യാത്രാ ചിലവും . രാത്രിയിൽ തിരുവനന്തപുരത്ത് ട്രെയിൻ ഇറങ്ങി റയിൽവേ സ്റ്റേഷനിൽ ഇരുന്ന് നേരം വെളുപ്പിക്കും ആ പാവം.
വെള്ളൂരുള്ള ആരോടോ അദ്ദേഹം വളരെ അത്യാവശ്യം വരുമ്പോൾ പണം കടം മേടിക്കാറുണ്ട്, അത് തിരികെ നൽകാറുമുണ്ട്. അങ്ങിനെ പണം വാങ്ങി ചികിൽസക്ക് പോകാം എന്നാർത്ത് വന്നതാണ് അദ്ദേഹം. പക്ഷെ, പ്രതീക്ഷിച്ച ആളെ കാണുവാൻ സാധിച്ചില്ല. പക്ഷെ ചികിൽസ മുക്കാനും പറ്റില്ല. അങ്ങനെ എന്തു ചെയ്യും എന്നാലോചിച്ച് തിരുവനന്തപുരം ട്രെയിൻ കാത്ത് നിൽക്കമ്പോഴാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. പിന്നീട് ഒന്നിച്ചായി യാത്ര. ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞിട്ടോ, ചികിൽസക്ക് വരുമ്പോൾ തിരുവനന്തപുരത്ത് വീട്ടിൽ തങ്ങാം എന്ന് പറഞ്ഞിട്ടോ, പറ്റുന്ന സഹായം ചെയ്യാം എന്ന് പറഞ്ഞിട്ടോ ആ അച്ഛൻ സമ്മതിക്കുന്നില്ല. പിന്നീട് കൂടുതൽ വിശേഷങ്ങൾ പറഞ്ഞു.. കൂടുതൽ അടുത്തു…. ഒരു മകനെപ്പോലെ കാണണം എന്നൊക്കെ പറഞ്ഞപ്പോൾ ഒടുവിൽ മനസില്ലാ മനസോടെ അദ്ദേഹം നമ്മുടെ നിർബമ്പത്തിന് വഴങ്ങി. അങ്ങനെ ഇപ്പോൾ ഒന്നിച്ച് യാത്ര തുടരുന്നു. പാവം… ക്ഷീണിതനായി കിടന്ന് ഉറങ്ങുകയാണ്.
മനുഷ്യരുടെ ജീവിത അവസ്ഥകൾ നേരിട്ട് അറിയുമ്പോഴാണ് നമ്മൾ നടുങ്ങിപ്പോവുന്നത്. ഇതു പോലെയുള്ള ഒട്ടനവധി ആളുകളുണ്ട്…. ദരിദ്ര നാരായണൻ മാർ…. നമക്ക് മുമ്പിൽ സഹായം അഭ്യർത്ഥിച്ച് വരാത്തവർ…
എന്നാൽ യഥാർത്ഥത്തിൽ നമ്മളൊക്കെ കണ്ടറിഞ്ഞ് സഹായിക്കേണ്ടുന്നവർ….
“അദ്ദേഹത്തിനും, കുടുംബത്തിനും സംരക്ഷണം ആവശ്യമാണ് “
വിളിക്കവാനോ, ബന്ധപ്പെട്ടുവാനോ അദ്ദേഹത്തിന് ഫോൺ നമ്പരില്ല. അതിനാൽ അന്വേഷിക്കുവാനും,അറിയുവാനും താത്പര്യമുള്ളവർക്കായി ആ അച്ഛന്റെ അഡ്രസ് ചുവടെ ചേർക്കുന്നു .
ശങ്കരപിള്ള
ചാരുവിള പുത്തൻവീട്
കനാൽ റോഡ്
ഷൊർണൂർ പി.ഒ.
തൃശ്ശൂർ
NB: ഷൊർണ്ണൂർ ഫയർസ്റ്റേഷന് അടുത്താണ് അദ്ദേഹത്തിന്റെ വീട് എന്നാണ് പറഞ്ഞത്. കടപ്പാട് Voice Of Piravom