കോട്ടയം: മാങ്ങാനം സ്കൂൾ ജങ്ഷനിൽ അപകട സാധ്യത വർധിക്കുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ച് കടക്കാൻ വളരെയധികം പ്രയാസപ്പെടുകയാണ്. മാങ്ങാനം പേഴുവേലിക്കുന്നു ഭാഗത്തു നിന്നും റോഡ് മുറിച്ച് കടക്കുന്ന സ്കൂൾ വിദ്യാർത്ഥികളും, വയോധികരും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. പേഴുവേലിക്കുന്നു ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് തിരിയുന്ന വാഹന യാത്രക്കാർക്കും കോട്ടയത്തു നിന്നും പാഞ്ഞു വരുന്ന വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമേ കാണുവാൻ കഴിയൂ. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു.
കോട്ടയം കോഴഞ്ചേരി റോഡ് വീതി കൂട്ടി റബറൈസ്ഡ് ടാറിങ്ങ് ചെയ്തപ്പോൾ മുതലാണ് മാങ്ങാനം നിവാസികളുടെ ഈ ദുരിതം ആരംഭിക്കുന്നത്. റോഡിൽ പണിത ഹബ്ബ് തീർത്തും പൊക്കം കുറഞ്ഞ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ദിവസേന പതിനായിരത്തിനു മുകളിൽ വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിലെ ഹബ്ബ് ഭാര വാഹനങ്ങൾ കയറി ഇപ്പോൾ റോഡിനോട് ചേർന്ന് നിൽക്കുന്ന നിലയിലാണ്. ഇതിലൂടെ അമിതവേഗത്തിൽ പോകുന്ന വാഹങ്ങൾക്കു ഈ ഹബ്ബിൽ കയറിയാൽ യാതൊരുവിധ കുലുക്കം പോലും അനുഭവപ്പെടില്ല എന്നതാണ് സത്യം. അതിനാൽ തന്നെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അമിതവേഗത്തിലാണ് ഇതിലൂടെ കടന്നു പോകുന്നത്. ഹബ്ബ് ഒഴിവാക്കാൻ റോഡിനു സമീപത്തു പാകിയിരിക്കുന്ന ടൈലിനു മുകളിലൂടെയും ഇരു ചക്ര വാഹനങ്ങൾ കടന്നുപോകുന്നത് അപകട സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് പൊതുജനങ്ങൾക്ക് ഭീഷണിയായിത്തീർന്നിരിക്കുന്നതു.
കോട്ടയം കോഴഞ്ചേരി റോഡ് വീതി കൂട്ടിയപ്പോൾ റോഡരികിലുള്ള സ്ഥല ഉടമകൾ മിക്കവാറും സർക്കാരുമായി സഹകരിച്ച് റോഡ് വീതികൂട്ടുവാനുള്ള സ്ഥലം വിട്ടു നൽകിയിരുന്നു. എന്നാൽ മാങ്ങാനം സ്കൂൾ ജങ്ഷന് സമീപം ഉള്ള ഒരു സ്വകാര്യ വ്യക്തി തന്റെ സ്ഥലം നൽകുവാൻ അന്ന് വിസമ്മതിച്ചിരുന്നതായാണ് സൂചനകൾ. ഈ സ്ഥലം റോഡിലേക്ക് തള്ളി നിൽക്കുന്നത് മൂലം മാങ്ങാനം പേഴുവേലിക്കുന്നു ഭാഗത്തു നിന്നും റോഡിലേക്ക് കയറുന്ന യാത്രക്കാർക്ക് പാഞ്ഞ് വരുന്ന വാഹനങ്ങൾ കാണുവാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
സ്കൂൾ വിദ്യാർത്ഥികളും, വയോജനങ്ങളും, സ്കൂൾ ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരുമാണ് കൂടുതൽ യാതന അനുഭവിക്കുന്നത്. മാങ്ങാനം സ്ക്കൂൾ ജങ്ഷനിലെ ഹബ്ബ് കുറച്ചുകൂടി പൊക്കം കൂട്ടി പുതുക്കി നിർമിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആകും എന്ന് നാട്ടുകാർ പറയുന്നു. ചെറിയ ഹബ്ബ് വകവെക്കാതെ പാഞ്ഞു വരുന്ന വാഹനങ്ങളാണ് ജനങ്ങളുടെ ജീവന് ഭീഷണി ആകുന്നതു. ഹബ്ബ് പുതുക്കി നിർമിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.