ന്യൂഡൽഹി: രാജ്യത്ത് നാലാം ഘട്ട് ലോക്ക് ഡൗണിന് പുതുക്കിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. മെയ് 17 മുതൽ മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗൺ കാലയളവ്. ഇക്കാലളവിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. ആഭ്യന്തര മെഡിക്കൽ സർവീസുകൾ, എയർ ആംബുലൻസുകൾ, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും.
ശ്രമിക് ട്രെയിൻ സർവീസ് തുടരും. അടിയന്തിര സേവനങ്ങൾക്ക് മാത്രമേ വിമാനസർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്ന് നിർദ്ദേശമുണ്ട്.
എല്ലാ വിദ്യാലയങ്ങളും അടഞ്ഞുകിടക്കും. സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്.
സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം. ജിംനേഷ്യങ്ങളും തുറക്കരുത്. സ്വിമിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.
എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും.
റെഡ് സോണുകൾ നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കായി നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രക്ക് കണ്ടെയ്ന്മെന്റ് സോണുകളിലൊഴികെ അനുമതിയുണ്ട്. യാത്രാ വാഹനങ്ങളും ബസുകൾക്കും കണ്ടൈൻമെൻറ് സോണുകളിലൊഴികെ നിയന്ത്രണങ്ങളോടെ പോകാം. എന്നാൽ സംസ്ഥാനം വിട്ടുള്ള യാത്രകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നും മാർഗനിർദ്ദേശത്തിലുണ്ട്.
65 വയസിന് മുകളിലും 10 വയസിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നാണ് ഒരു നിർദ്ദേശം. ഓട്ടോ റിക്ഷകളും ടാക്സി സർവീസുകൾക്കും അനുമതിയും നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഓഫീസുകൾ പൂർണമായും തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
നാലാംഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇവയൊക്കെ
മെട്രോ റെയിൽ സർവീസുകൾ ഉണ്ടായിരിക്കില്ല
സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയില്ല. ഓൺലൈൻ-വിദൂര പഠനക്രമം തുടരും.
ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ പ്രവർത്തിക്കുകയില്ല.
സിനിമ തിയേറ്റർ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ പാടില്ല.
രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം. രാത്രി ഏഴു മുതൽ രാവിലെ ഏഴു മണിവരെ അത്യാവശ്യ സർവീസുകൾക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നൽകുകയുള്ളു.
65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
കണ്ടയിന്റ്മെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.
വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ അന്തർ സംസ്ഥാന യാത്ര തടയരുത്.
ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്ര അനുവദിക്കണം
ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും ഒരു സമയം പങ്കെടുക്കാം.
സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും
ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിങ് പ്രോത്സാഹിപ്പിക്കും