പൊതുമാപ്പിനെ തുടർന്ന് കുവൈറ്റിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി.നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഗീത, ഷൈനി തുടങ്ങിയവരാണ് ഹർജിക്കാർ.
ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൌണിനെ തുടർന്ന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
മാർച്ച് 27 ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കുകയും, ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മറുപടിയും നേരത്തെ ലഭിച്ചിരുന്നു.
എന്നാൽ വിദേശത്തുനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തീരുമാനമെടുത്തെങ്കിലും പൊതുമാപ്പ് ആനുകൂലം പ്രയോജനപ്പെടുത്തിയവരെ ഇതുവരെയും നാട്ടിലെത്തിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.
കുവൈറ്റിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിഷമം നിറഞ്ഞ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.കൂടാതെ കോവിഡ് പടർന്നുപിടിക്കുന്നതുമൂലമുള്ള ഭീതിയും മറ്റുംമൂലം കടുത്ത മാനസിക പ്രശ്നത്തിലാണ് ഭൂരിഭാഗം പേരും.
ഇവരനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ശ്രീ ബാബു ഫ്രാൻസിസ്, പി എൽ സി ട്രഷറർ ശ്രീമതി ഷൈനി ഫ്രാങ്ക് തുടങ്ങിയവരും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിനെ അറിയിച്ചിരുന്നു. തുടർന്ന്
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും അടിയന്തിരമായി ഇന്ത്യ ഗവണ്മെന്റ് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.