തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് വിവാദം. സര്‍ക്കാര്‍ മുടക്കിയത് 3,764 കോടി രൂപയാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചത്. ഇടതുപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ ഉത്തരത്തിലാണ് കണക്കുള്ളത്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി കമ്പനി 2,454 കോടി രൂപയും മുടക്കിയതായും കണക്കില്‍ പറയുന്നു. തുടര്‍ ഘട്ടങ്ങള്‍ക്കായി ഏകദേശം 19,000 കോടി രൂപയോളം മുടക്കുമെന്നാണ് അദാനി അറിയിച്ചിരിക്കുന്നതെന്ന കാര്യവും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്.
വിഴിഞ്ഞത്തിന് സര്‍ക്കാര്‍ നല്‍കിയ തുക സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നായിരുന്നു തുറമുഖ വകുപ്പ് മുന്‍ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മുന്‍പ് തന്നെ പദ്ധതിയുടെ ചെലവ് സംബന്ധിച്ച് കണക്കുകള്‍ വിശദീകരിച്ചതാണ്. ആകെ മുടക്കിയതിന്റെ 61.5 ശതമാനം സംസ്ഥാന സര്‍ക്കാരിന്റേതാണ്. 29.5 ശതമാനമാണ് അദാനിയുടേതായി വരുന്നത്. ബാക്കി കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ലോണ്‍ ആയി വന്നതാണ്. ഗ്രാന്റായി അനുവദിച്ചിരുന്നില്ല. 817.80 കോടിയാണ് വിജിഎഫ് ആയി ലഭിച്ചത്. പദ്ധതിക്കായി 5,500 ചെലവാക്കി. താന്‍ പറഞ്ഞതാണ് കൃത്യമായ കണക്ക്. എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയത് എന്നത് അവര്‍ തന്നെ പരിശോധിക്കണമെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ സര്‍ക്കാര്‍ ചെലവ് പൂര്‍ത്തിയായിട്ടില്ലെന്നും പല ബില്ലുകളും വരാനിരിക്കുന്നതേയുള്ളൂവെന്നുമായിരുന്നു ടി എന്‍ തോമസ് ഐസക് പറഞ്ഞത്. അപ്പോള്‍ എല്‍ഡിഎഫ് പറഞ്ഞ ചെലവിലേക്ക് എത്തും. അദാനി ഊതിപ്പെരുപ്പിച്ച കണക്കുകളാണ് നല്‍കിയിട്ടുള്ളത്. എക്യുപ്‌മെന്റുകളുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്ന് സിഎജിയാണ് പറഞ്ഞത്. കമ്പനിയുടെ മൂല്യം പത്ത് വര്‍ഷംകൊണ്ട് പത്തു മടങ്ങ് വര്‍ധിച്ചു. ഇതിന്റെ എന്തെങ്കിലും നേട്ടം കേരളത്തിനുണ്ടോയെന്ന് തോമസ് ഐസക് ചോദിച്ചു. കോര്‍പ്പറേറ്റുകളുടെ മടിയില്‍ തല ചായ്ക്കുകയാണ് സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ കടല്‍ക്കൊള്ളക്ക് തെളിവ് ആകുകയാണ് ഈ കണക്കുകളെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സർക്കാർ ചെലവ് ആറായിരം കോടിക്ക് അടുത്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.










Manna Matrimony.Com
Thalikettu.Com






