ബെംഗളൂരു: ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി. ഞായറാഴ്ച ബെംഗളൂരു ടൗണ്‍ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം മനുഷ്യച്ചങ്ങലയ്ക്ക് അനുമതി തേടിയിട്ടില്ലെന്നാണ് കർണാടക പൊലീസ് പറയുന്നത്.
നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിനും സിജെപി നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഓൺലൈൻ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിന് തൊട്ട് പിന്നാലെയാണ് മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തെത്തിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ദിവസങ്ങൾക്കുള്ളിലാണ് പാർട്ടി സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ മുന്നണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്നിലാക്കിയായിരുന്നു സിജെപിയുടെ വരവ്. ഇതിനിടെ സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക് ഏർപ്പെടുത്തി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറഞ്ഞത്.
കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പാരസൈറ്റുകളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. ഇത് പിന്നാലെയാണ് ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ സിജെപി രൂപീകരിച്ചത്.
യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.










Manna Matrimony.Com
Thalikettu.Com






