ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ പാർട്ടികളെ ഭരണത്തിൽ നിന്നും താഴെയിറക്കി അധികാരത്തിൽ എത്തിയിരിക്കുകയാണ് വിജയ്. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ, മാതാവ് ശോഭ ചന്ദ്രശേഖർ, തമിഴ് സിനിമാ താരം തൃഷ കൃഷ്ണൻ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
വിജയ്ക്ക് പുറമേ മറ്റ് 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് കൈകാര്യം ചെയ്യും. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് ഇന്ന് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
1967ന് ശേഷം ആദ്യമായി കോൺഗ്രസ് തമിഴ്‌നാട്ടിൽ മന്ത്രിസഭയുടെ ഭാഗമാകും. കോൺഗ്രസിൽ നിന്ന് നിയസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരാകുക. നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണഘടനയുടെ കാവലാളായ ഗവർണറെ കേവല ഭൂരിപക്ഷമുണ്ടെന്ന് ബോധ്യപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് അഞ്ച് ദിവസങ്ങളോളം വലിയ പരീക്ഷണം തന്നെ വിജയ് നേരിട്ടു. എംജി ആറിനും ജയലളിതയ്ക്കും ശേഷം കോടികൾ പ്രതിഫലം ലഭിക്കുന്ന സിനിമാ മേഖല ഒഴിവാക്കിയാണ് താരം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വന്നിരിക്കുന്നത്. കന്നിയങ്കത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതിയ വിജയ് കാലങ്ങളായുള്ള കൃത്യമായ ആസൂത്രണത്തിന് പിന്നാലെയാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്.
വിജയ് മക്കൾ ഇയക്കം എന്ന ആരാധകസംഘടന വോട്ടായി മാറുമെന്ന ദീർഘവീക്ഷണം യാഥാർത്ഥ്യമായി. 2024 ഫെബ്രുവരി 2നാണ് ടിവികെ പാർട്ടി പ്രഖ്യാപിച്ചത്. 1974 ജൂൺ 22ന് ചെന്നൈയിലാണ് വിജയ് ജനച്ചത്. പിതാവ് സംവിധായകൻ എസ് എ ചന്ദ്രശേഖറും അമ്മ ഗായിക ശോഭയും. വെട്രി എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ അദ്ദേഹം 1992ൽ പിതാവ് നിർമിച്ച ‘നാളൈയ തീർപ്പി’ലാണ് ആദ്യമായി നായകനാകുന്നത്.










Manna Matrimony.Com
Thalikettu.Com






