വാഷിംഗ്ടൺ: ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണവും ദുരന്ത പ്രതികരണവും കൈകാര്യം ചെയ്യുന്നതിലുൾപ്പെടെ വലിയ വിമർശനം നേരിട്ടതിന് പിന്നാലെയാണ് ക്രിസ്റ്റി നോമിനെ പുറത്താക്കിയത്. ക്രിസ്റ്റി നോം കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നത് എന്നാണ് പ്രധാന വിമർശനം.
ക്രിസ്റ്റി നോമിന് പകരം റിപ്പബ്ലിക്കൻ സെനറ്ററായ മാർക്ക് വെയ്ൻ മുള്ളിനെയാണ് നിയമിച്ചിരിക്കുന്നത്. ക്രിസ്റ്റി നോമിനെ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഷീൽഡ് ഓഫ് അമേരിക്കാസ് പ്രത്യേക പ്രതിനിധിയായി പകരം നിയമിച്ചു.
പുറത്താക്കപ്പെട്ട് അല്പസമയത്തിന് ശേഷം ക്രിസ്റ്റി നോം ഒരു നിയമനിർവഹണ പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെയുള്ള നടപടിയെക്കുറിച്ച് അവർ ഒന്നും പരാമർശിച്ചിരുന്നില്ല. പകരം ട്രംപിന്റെ സന്ദേശങ്ങൾ വെറുതെ വായിച്ചുപോകുകയാണ് ഉണ്ടായത്. ട്രംപിന്റെ രണ്ടാമത്തെ വരവിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ ക്യാബിനറ്റ് സെക്രട്ടറിയാണ് ക്രിസ്റ്റി നോം.
വലിയ വിമർശനമാണ് ക്രിസ്റ്റ് നോമിന് റിപ്പബ്ലിക്കൻ നിയമതന്ത്രജ്ഞരിൽ നിന്ന് നേരിടേണ്ടിവന്നത്. അനധികൃതമായി രാജ്യത്തേക്ക് കടന്നുവന്നവരോട് സ്വയം അമേരിക്ക വിട്ടുപോകാൻ ആവശ്യപ്പെടുന്ന, ക്രിസ്റ്റി നോമിന്റെ ഒരു പരസ്യ ക്യാമ്പയിനെതിരെ നിരവധി പേർ രംഗത്തുവന്നിരുന്നു. 220 മില്യൺ ചെലവിട്ടാണ് ഇത്തരത്തിൽ ഒരു പരസ്യക്യാമ്പയിൻ ക്രിസ്റ്റി നോം നടത്തിയത്. എന്നാൽ ട്രംപ് ഇത് അംഗീകരിച്ചിരുന്നില്ല എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ.
ക്രിസ്റ്റി നോമിന്റെ വകുപ്പായ ഡിപ്പാർട്ടമെന്റ് ഫോർ ഹോം സെക്യൂരിറ്റിയുടെ ഓഫീസും അടച്ചുപൂട്ടിയ നിലയിലാണ്. ജോലിക്കാര്‍ ഉണ്ടെങ്കിലും ശമ്പളമില്ലാതെയാണ് അവർ ജോലി ചെയ്യുന്നത്.
മിനിയാപൊളിസിൽ രണ്ട് പ്രതിഷേധക്കാരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നോം വലിയ വിമർശനങ്ങളാണ് നേരിട്ടത്.










Manna Matrimony.Com
Thalikettu.Com






