തിരുവനന്തപുരം: രാജ്യമിന്ന് ജനതാ കർഫ്യൂവിൽ. രാവിലെ 7 ആരംഭിച്ച കർഫ്യൂ രാത്രി 9 വരെ ഇന്ത്യയൊട്ടാകെ സ്തംഭിപ്പിക്കും. കേരള സർക്കാരും ജനതാ കർഫ്യൂവിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതു ഗതാഗത സംവിധാനങ്ങളും ഇന്ന് പ്രവർത്തിക്കില്ല. കടകളും തുറക്കില്ല. എന്നാൽ ആവശ്യസർവീസിന്റെ കീഴിൽ വരുന്നതിനാൽ മിക്ക പെട്രോൾ പമ്പുകളും തുറക്കുമെന്നാണ് അറിയുന്നത്.
ആശുപത്രികളും മാധ്യമങ്ങളും അടക്കം അവശ്യസേവനങ്ങളിൽ ഏർപ്പെടുന്നവരൊഴികെ എല്ലാവരും വീട്ടിൽത്തന്നെ കഴിഞ്ഞ് കർഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.
മഹാമാരിക്കിടെയും ജീവിതം സമൂഹത്തിനായി അർപ്പിച്ചവർക്ക് നന്ദിപറയാനായി വൈകീട്ട് അഞ്ചുമണിക്ക് അഞ്ചുമിനിറ്റ് നീക്കിവെക്കാം. ആരോഗ്യപ്രവർത്തകർ, സർക്കാരുദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, പൊതു പ്രവർത്തകർ, റെയിൽവേ-വിമാന ജോലിക്കാർ, പൊലീസുദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നിസ്സ്വാർഥ സേവനങ്ങൾക്ക് ആദരംനൽകാൻ വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങൾകൊട്ടിയോ ആണ് നന്ദി പറയേണ്ടത്-ഇതും ജനതാ കർഫ്യൂവിനൊപ്പം മോദി മുമ്പോട്ട് വച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി എല്ലാവരും കൈ അടിക്കുമെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളും കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കർഫ്യൂ സംസ്ഥാനത്തും കർശനമായി പാലിക്കണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. ഈ ഒറ്റമനസ്സും കർഫ്യൂവിനെ വൻ വിജയമാക്കി മാറ്റും. കടകൾ, മാളുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മദ്യശാലകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. മെമു, പാസഞ്ചർ തീവണ്ടികൾ, കൊച്ചി മെട്രോ, കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി സർവീസുകൾ, കടകൾ തുടങ്ങിയവ ഉണ്ടാകില്ല. മാഹിയിലും േെപട്രാൾ പമ്പ് പ്രവർത്തിക്കില്ല. സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം. ഇതും അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് ഇന്ത്യ.
കൊവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനൊപ്പമാണ് സംസ്ഥാനവും. 14 മണിക്കൂർ ജനം വീട്ടിലിരിക്കുമെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ചകൾ. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന സർക്കാർ വീടും പരിസരവും വ്യത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂർ ജനാത കർഫ്യൂവിന് സംസ്ഥാനം നൽകുന്നത് പൂർണ്ണ പിന്തുണയിൽ കടകമ്പോളങ്ങൾ അടച്ചിടും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും തുറക്കില്ല. കെ എസ് ആർ ടി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തില്ല. കൊച്ചി മെട്രോ അടക്കം ട്രെയിനുകൾ ഓടില്ല. ഓട്ടോയും ടാക്സികളും നിരത്തിലിറങ്ങില്ല. ബാറുകൾ ഉൾപ്പടെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. മിൽമ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിക്കും.
അവശ്യ സർവ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമാണ് കർഫ്യൂവിൽ നിന്ന് ഇളവ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ജനതാ കർഫ്യൂവിൽ അണിചേരും. സ്വകാര്യവാഹനങ്ങൾ നിരത്തിലറക്കരുതെന്നാണ് അഭ്യർത്ഥന. എല്ലാവരും വീടുകളിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾ പരിസര ശുചീകരണം നടത്തണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹവ്യാപനത്തിലേക്ക് കൊവിഡ് കടക്കുമോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജനതാ കർഫ്യൂ.
22 മാർച്ചിലെ ‘ജനതാ കർഫ്യൂ’ന്റെ വിജയം, ആ അനുഭവം, നാളെ വരാനിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാൻ നമ്മളെ തയ്യാറെടുപ്പിക്കും.’-പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം പ്രതീക്ഷയോടെയാണ് ഏവരും ഏറ്റെടുക്കുന്നത്.
കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കർഫ്യൂ ആചരിക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കുന്നതാണെന്ന് പമ്പ് ഉടമകൾ. ജനതാ കർഫ്യൂവിന്റെ ഭാഗമായി പമ്പുകൾ അടച്ചിടുമെന്ന് കേരള പെട്രോളിയം ട്രെഡേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. എന്നാൽ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടിയാണ് തുറക്കുന്നതെന്നാണ് പമ്പ് ഉടമകൾ പറയുന്നത്.
രാവിലെ ഏഴ് മണി മുതൽ രത്രി ഒമ്പത് മണി വരെയാണ് ജനതാ കർഫ്യൂ. രാവിലെ 7 മുതൽ രാത്രി 9 വരെ കെഎസ്ആർടിസി ഒരു സർവീസും നടത്തില്ല. ഒഴിച്ചുകൂടാനാവാത്ത വിഭാഗങ്ങളിൽ നാമമാത്രമായ ജീവനക്കാരേ ജോലിയിലുണ്ടാകൂ. രാജ്യമാകെ നാലായിരത്തോളം ട്രെയിനുകൾ റദ്ദാക്കി