കോട്ടയം: കോട്ടയം ജില്ലയിലെ സപ്പ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള പലചരക്കു കടകളിൽ ഇന്ന് ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നാളെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിനാലും, സാധനങ്ങൾ വാങ്ങിക്കൂട്ടാൻ രാവിലെ മുതൽ ജനത്തിരക്കായിരുന്നു. കൂടുതലും ഗ്രാമപ്രദേശങ്ങളിലായിരുന്നു തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്.
മാങ്ങാനം എസ് എൻ ഡി പിക്ക് സമീപമുള്ള സപ്പ്ലൈകോ മാവേലി സ്റ്റോറിൽ രാവിലെ മുതൽ ഉണ്ടായ ക്യൂ അടുത്ത കടയുടെ സമീപം വരെ നീണ്ടിരുന്നു. മാങ്ങാനത്തുള്ള സപ്പ്ലൈക്കോ മാവേലി സ്റ്റോറിൽ സബ്സിഡി വെളിച്ചെണ്ണ ആവശ്യക്കാർക്ക് ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്.
കഞ്ഞിക്കുഴി കെ കെ റോഡിലുള്ള സപ്പ്ലൈകോ സൂപ്പർമാർക്കറ്റിൽ ഒരു ജീവനക്കാരി നിന്ന് ആളുകളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. ആൾക്കൂട്ടം കുറക്കാൻ 30 പേരിൽ താഴെയാണ് കയറ്റി വിട്ടിരുന്നത്.
ജനങ്ങളുടെ മനസ്സിലെ ആശങ്കയാണ് ഒരുപരിധിവരെ അവരെ ഇങ്ങനെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടാൻ പ്രേരിപ്പിക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും ഇതിന് കാരണമാകുന്നുണ്ട്. ഞായറാഴ്ചയിലെ ജനതാ കർഫ്യൂ വരുംദിവസങ്ങളിലും തുടരുമെന്നാണ് പലരും കരുതുന്നത് . അതുകൊണ്ട് പരമാവധി ഭക്ഷ്യസാധനങ്ങൾ വീടുകളിൽ സ്റ്റോക്ക് ചെയ്യാനുള്ള നെട്ടോട്ടമാണ് ഇന്ന് മിക്ക പലചരക്ക് കടകളിലും കാണുവാൻ കഴിഞ്ഞത്. ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ല.
ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകുവാനുള്ള യാതൊരു സാധ്യതകളും നിലവിലെ സാഹചര്യത്തിൽ ഇല്ല. ആയതിനാൽ ഇത്തരത്തിലുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.