തിരുവനന്തപുരം: സോഷ്യൽ മീഡിയ ആഘോഷമാക്കിയ ക്ഷേത്രത്തിലെ താലികെട്ടിൽ എതിർപ്പുകളുമായി വധുവിന്റെ വീട്ടുകാർ . വാഹനാപകടത്തിൽ അരയ്ക്ക് കീഴ്പ്പോട്ട് പൂർണ്ണമായും തളർന്നു പോയ പ്രണവിന്റെ കൈ പിടിച്ച് ഷഹന എത്തിയത് വലിയ വാർത്താ പ്രാധാന്യമുള്ള സംഭവമായിരുന്നു. എന്നാൽ വീട്ടുകാർ അറിയാതെയാണ് ഷഹന പ്രണവിനൊപ്പം ജീവിക്കാൻ ഇറങ്ങി തിരിച്ചത്. ഇതിനെ തുടർന്ന് മാതാപിതാക്കൾ ഷഹനയെ കാണാനില്ല എന്ന് കാട്ടി ആറ്റിങ്ങൽ പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പൊലീസിന്റെ നിർദ്ദേശ പ്രകാരം പ്രണവിന്റെ ബന്ധുക്കൾ ഷഹനയെ കോടതിയിൽ ഹാജരാക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ഷഹനയുടെ ബന്ധുക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുള്ളതായി അറിയുന്നത്. ഇതോടെ പൊലീസ് സ്റ്റേഷന് സമീപം വരെ എത്തിയ ഇവർ വളരെ വേഗം തന്നെ തിരികെ പോയി. ഈ വിവരം പള്ളിക്കൽ സ്റ്റേഷൻ എസ്ഐയെ ഫോണിൽ വിളിച്ചറിയിക്കുകയും ചെയ്തു.
പുനലൂരിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന മകളെ കാൺമാനില്ല എന്ന് കാട്ടിയാണ് ഷഹനയുടെ മാതാപിതാക്കൾ പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ ഇവർ പരാതി നൽകുന്നതിന് മുൻപ് തന്നെ വിവാഹ വിവരം പ്രണവിന്റെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഷഹനയെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രണവിന്റെ ബന്ധുക്കൾ ഷഹനയെ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.
എന്നാൽ ഷഹനയുടെ ബന്ധുക്കൾ സ്റ്റേഷൻ പരിസരത്തും മറ്റുമായി രഹസ്യമായി നിലയുറപ്പിച്ചിരിക്കുന്ന വിവരം പ്രണവിന്റെ ബന്ധുക്കൾ അറിഞ്ഞു. പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാനാണ് നീക്കമെന്ന് മനസ്സിലായതോടെയാണ് തിരികെ പോയത്. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയമാണ് പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തിയത്. പ്രണവിന് എഴുന്നേൽക്കാൻ കഴിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കൂടാതെ സുഹൃത്തുക്കളുമൊത്ത് പുറത്ത് ആഘോഷങ്ങൾക്കും മറ്റും പോകുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതൊക്കെ കണ്ടാണ് ഷഹന പ്രണവിനെ പ്രണയിക്കാൻ തുടങ്ങിയത്. ഷഹന പ്രണയം അറിയിച്ചപ്പോൾ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാൽ ഷഹന പിന്മാറാൻ തയ്യാറല്ലായിരുന്നു. പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്നുംഒരു ചലനവുമില്ലായിരുന്നു. പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന മാർച്ച് മൂന്നിന് തൃശൂരിലേക്ക് ട്രെയിൻ കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു.
അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ടു കണ്ടപ്പോഴും വിവാഹത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തിയത്. വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഷഹനയുടെ ബന്ധുക്കൾ കാണാനില്ല എന്ന് കാട്ടി പരാതി നൽകിയത്.
ഷഹനയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഭീഷണിയുള്ളതായി പ്രണവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രണവിനൊപ്പം തന്നെയാണ് ശിഷ്ടകാലമുള്ള ജീവിതമെന്ന് ഉറപ്പിച്ചു പറയുകയാണ് ഷഹന.