കൊല്ലം : സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രെമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു കരുനാഗപ്പള്ളി പൊലീസിനു കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. സ്കൂളിന് ഏതാണ്ട് 50 മീറ്റർ അടുത്തുവച്ചായിരുന്നു സംഭവം.
ആ പേടി വിട്ടു മാറുന്നതേയുള്ളൂ അവളിൽ നിന്ന്. കഴിഞ്ഞ 2 വർഷമായി സ്കൂളിലേക്കു പോകുന്ന വഴിയാണത്. സമീപത്തെ കടയിലേക്കും മിക്കവാറും പോകാറുണ്ട്. അര കിലോ മീറ്റർ പോലും ദൂരമില്ല, അവളുടെ വീട്ടിൽ നിന്നു സ്കൂളിലേക്ക്. പോകുന്ന വഴിയിൽ കടകളുണ്ട്, വീടുകളും. ദിവസവും അവരെയെല്ലാം ഈ പെൺകുട്ടി കാണാറുമുണ്ട്. എന്നാൽ ഇന്നലെ മാത്രം, ഇതുവരെ കാണാത്തൊരാളെ അവൾ കണ്ടു. അവരെ കണ്ടവൾ വല്ലാതെ പേടിച്ചു.
എന്നാൽ ആ പേടിക്കിടയിലും അവൾ ബുദ്ധി കാട്ടി. കയ്യിൽ കയറിപ്പിടിച്ച നാടോടി സ്ത്രീയിൽ നിന്നു സകല ശക്തിയുമെടുത്ത് ആ നാലാം ക്ലാസ്സുകാരി തന്റെ കൈ വലിച്ചെടുത്തോടി. തന്റെ ജീവിതത്തിൽ ഏറ്റവുമധികം പേടിച്ച ദിവസത്തെക്കുറിച്ചും എന്താണു സംഭവിച്ചതെന്നുമൊക്കെ അവൾ പറയുന്നു.
‘രാവിലെ സ്കൂളിൽ കൊണ്ടു പോകുന്നതിനു ബിസ്കറ്റ് വാങ്ങാനാണ് അമ്മ എന്നെ കടയിലേക്കു പറഞ്ഞു വിട്ടത്. അതു വാങ്ങുന്നതിനായി ബിനു മാമന്റെ കടയിലേക്കു പോവുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി കുറെയെത്തിയപ്പോഴാണ് പച്ചസാരിയുടുത്ത, മുടിയില്ലാത്ത ഒരു അമ്മാമ്മ എന്റെ പിറകെ വന്നത്.
അവിടെ അടുത്തുണ്ടായിരുന്ന ഒരു കടയുടെ അപ്പുറത്തു മാറി നിൽക്കുകയായിരുന്നു അവർ. വാ മോളെ പോകാം, എന്റെ കൂടെ വാ മോളെ, നമുക്കു പോകാം.. എന്നൊക്കെ പറഞ്ഞാണ് അവർ വന്നത്. അവരെ കണ്ടപ്പോൾ എനിക്കു പേടിയായി. അപ്പോഴേക്കും അവർ എന്റെ കയ്യിൽ കയറിപ്പിടിച്ചു. ഞാൻ വല്ലാതെ പേടിച്ചു. കരഞ്ഞുകൊണ്ടു മുഴുവൻ ശക്തിയുമെടുത്ത് അവരുടെ കയ്യിൽ നിന്നു എന്റെ കൈ വലിച്ചെടുത്തോടി. ഒരു വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ട് അവിടേക്ക് ഓടിക്കയറി. ആ വീട്ടിൽ രണ്ട് അങ്കിളുമാരുണ്ടായിരുന്നു.
ഞാൻ കരയുന്നതു കണ്ട് എന്താ കാര്യം എന്ന് അവർ ചോദിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ ആ അങ്കിൾ അവരെ പിന്നാലെ പോയി പിടിച്ചു. ആദ്യമായിട്ടാ ഞാൻ ആ അമ്മാമ്മയെ കാണുന്നത്. അതു കഴിഞ്ഞു കടയിൽ പോയി ബിസ്ക്കറ്റും വാങ്ങിയാണു വീട്ടിലേക്കു പോയത്. ഞാനിനി കടയിൽ പോകില്ലെന്നും എന്നെ വിടരുതെന്നും വീട്ടിലെത്തിയപ്പോൾ അമ്മയോടു പറഞ്ഞു. അപ്പോൾ അമ്മ എന്താ കാര്യമെന്നു ചോദിച്ചപ്പോഴാണ് ഈ കാര്യമൊക്കെ പറഞ്ഞത്. പേടിച്ചു പോയതിനാൽ അമ്മയാണ് എന്നേയും അനുജത്തിയേയും പിന്നീട് സ്കൂളിൽ കൊണ്ടു വിട്ടത്.’