കോട്ടയം: കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം അലങ്കരിക്കാൻ കോട്ടയം കഞ്ഞിക്കുഴിക്കാരൻ ബെച്ചു കുര്യൻ തോമസ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടു. റിട്ടയേർഡ് ജഡ്ജിയായിരുന്ന കോട്ടയം സ്വദേശി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു.
മകൻ ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ച ഉത്തരവ് പുറത്തിറങ്ങിയതോടെ അഭിനന്ദന സന്ദേശങ്ങളുടെ നടുവിലായി ജസ്റ്റിസ് കെ.ടി. തോമസ്. ഇന്നലെ ജസ്റ്റിസ് കെ ടി തോമസിന് മൊബൈൽ ഫോൺ താഴെ വയ്ക്കാൻ സമയം ഇല്ലായിരുന്നെന്നു തന്നെ പറയാം.
ഹൈക്കോടതി ജഡ്ജിയായ നിയമന ഉത്തരവിന്റെ കാര്യം ബെച്ചു തന്നെയാണ് പിതാവ് ജസ്റ്റിസ് കെ ടി തോമസിനെ ആദ്യം അറിയിച്ചത്. ജഡ്ജി നിയമനത്തിന്റെ എല്ലാ ഘട്ടങ്ങളും മകൻ ബെച്ചു തന്നെയാണ് അറിയിച്ചതെന്നും അദ്ദേഹം സന്തോഷത്തോടെ പറയുന്നു. നിയമന ഉത്തരവ് ലഭിച്ചതിന്റെ തൊട്ടു പിന്നാലെ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്തോഷം പങ്കുവയ്ക്കാൻ വിളിച്ചു. തുടർന്ന് വികാരിമാർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും ആശംസകളുടെ പ്രവാഹമായിരുന്നു.
ലോ കോളജിൽ ചേരണമെന്ന് ബെച്ചുവാണു ആഗ്രഹം പ്രകടിപ്പിച്ചത്. എം ജി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ നിയമപഠനം പൂർത്തിയാക്കിയ ബെച്ചു റെക്കോർഡ് മാർക്കാണ് അന്ന് നേടിയത്. കീഴ്ക്കോടതികളിൽ പ്രാക്ടീസ് ചെയ്യണമെന്ന് മകനോടു ജസ്റ്റിസ് കെ ടി തോമസ് നിർദേശിച്ചിരുന്നു.
വിസ്താര കോടതികളായ ജില്ലാ കോടതികളിൽ നിന്നു ലഭിക്കുന്ന അനുഭവം ഏറെ വിലപ്പെട്ടതാണെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് പിതാവ് പഠിച്ചിരുന്നു. ഇത്തരം അനുഭവങ്ങൾ ബെച്ചുവിനും ഏറെ ഗുണം ചെയ്തെന്നു വേണം പറയാൻ. താൻ സുപ്രീം കോടതിയിലേക്കു മാറിപ്പോകുന്നതു വരെ ബെച്ചു കോട്ടയത്തെ ജില്ലാക്കോടതികളിലാണ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നത്.
അഭിഭാഷകവൃത്തിയിലെ ആദ്യ കാല പ്രയാസങ്ങൾ ഏറ്റെടുക്കാൻ തയാറായി വേണം പോകാൻ എന്നു പിതാവായ ജസ്റ്റിസ് കെ ടി തോമസ് ബെച്ചുവിനോട് പ്രത്യേകം പറഞ്ഞിരുന്നു. ഇപ്പോൾ ജഡ്ജിയായി സ്ഥാനമേൽക്കുന്ന വേളയിൽ പ്രത്യേകിച്ച് ഉപദേശമൊന്നും നൽകാനില്ലെന്നും പിതാവ് പറയുന്നു.
മൂന്നു തലമുറ നിയമവഴിയിൽ എത്തിയതാണ് ജസ്റ്റിസ് കെ ടി തോമസിന്റെ പാരമ്പര്യം. ഈ പാരമ്പര്യമാണ് ബെച്ചു കാത്തു സൂക്ഷിച്ചതെന്നു പറയേണ്ടി വരും. ബെച്ചുവിന്റെ മകൾ സൂസൻ കുര്യനും അഭിഭാഷക വഴിയിൽത്തന്നെയാണ് . ന്യൂഡൽഹി ജിൻഡൽ ലോ സ്കൂളിൽ പഠനം പൂർത്തിയാക്കിയ സൂസൻ ഒരു വർഷമായി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു. നാളെ നടക്കുന്ന സത്യപ്രതിജ്ഞ കാണാൻ ജസ്റ്റിസ് കെ.ടി.തോമസും കുടുംബവും നാളെ ഡൽഹിയിലേക്ക് പോകും.
ഒരു ന്യായാധിപൻ നീതിയുക്തമായി വിധിയെഴുതെണ്ട കടമ നിർവഹിക്കേണം തന്റെ മകൻ അങ്ങനെ ചെയ്യുമെന്നുള്ളത് എന്റെ വലിയൊരു പ്രതീക്ഷയാണ്.
വീഡിയോ കാണാം