കൊല്ലം: ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നിന്നയാളെ മാറി മാറി ചോദ്യം ചെയ്തിട്ടും തുമ്പൊന്നും കിട്ടിയില്ല. അടുത്ത ബന്ധുവിനെ സംശയിക്കുന്നുവെന്നത് വ്യാജ പ്രചരണമാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. കുട്ടിയുമായി ആത്മബന്ധമുള്ള ഇദ്ദേഹത്തിനെതിരെ ഉയർന്ന സംശയങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. വീടിന്റെ അടുത്തുള്ള കോളനി നിവാസിയായ ഒരു മദ്യപാനി അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതമായ കഥയാണെന്നും പൊലീസ് പറയുന്നു.
കുട്ടി ഒറ്റയ്ക്ക് ആറ്റുതീരത്തേക്ക് പോകില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അവധിയിലായിരുന്ന ചാത്തന്നൂർ എസിപി ജോർജ് കോശി തിരികെയെത്തി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുകയും സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. കുട്ടി ആറ്റിൽ വീണതാണോ വല്ലവരും തള്ളിയിട്ടതാണോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. വീടിന്റെ പിറകിൽ തുണി അലക്കുകയായിരുന്ന അമ്മയുടെ അടുത്തുപോയി തിരികെ വീട്ടിനുള്ളിലേക്ക് കയറിയ കുട്ടിയെ 15 മിനിറ്റിനുള്ളിലാണ് കാണാതായത്. ഈ സമയംകൊണ്ട് കുട്ടി ആറ്റുതീരത്ത് എത്താനിടയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഇത്തിക്കരയാറിന്റെ കൈവഴിയിൽ ബണ്ടിനോടു ചേർന്ന ഭാഗത്താണ് ദേവനന്ദ വീണതെന്ന നിഗമനത്തിലാണ് പൊലീസ്. ഷാൾ കണ്ടെടുത്തതും ഈ ഭാഗത്തുനിന്നാണ്.
മരണകാരണം കണ്ടെത്താൻ ശാസ്-ത്രീയ തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക്- വിദഗ്ദ്ധർ ചൊവ്വാഴ്ച എത്തിയില്ല. മറ്റൊരു കേസിൽ നെടുമങ്ങാട് കോടതിയിൽ ഹാജരാകേണ്ടിവന്നതിനാലാണിത്. മൃതദേഹം പോസ്റ്റ്-മോർട്ടം ചെയ്-ത ഫോറൻസിക്- വിദഗ്ദ്ധർ ബുധനാഴ്ച ഇളവൂരിലെത്തും. ദേവനന്ദയുടേത് മുങ്ങിമരണം തന്നെയാണെന്നും ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നതായുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ അമ്മവീടായ നെടുമ്പന ഇളവൂർ കിഴക്കേക്കര വീട്ടിൽനിന്ന് കണാതായ ദേവനന്ദയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ഇത്തിക്കരയാറിന്റെ കൈവഴിയിൽ പള്ളിമൺ ഭാഗത്ത് കണ്ടെത്തിയത്. കുടവട്ടൂർ നന്ദനത്തിൽ സി പ്രദീപിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ.
ദേവനന്ദയുടേത് മുങ്ങി മരണമെന്ന് സ്ഥിരീകരണമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നൽകുന്നത്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതൽ 20 മണിക്കൂർ മുൻപ് മരണം സംഭവിച്ചതായും മൃതദേഹം അഴുകി തുടങ്ങിയിരുന്നതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഒറ്റപ്പെട്ട നിലയിൽ കുഞ്ഞുങ്ങളെ കണ്ടാൽ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽയിട്ടുണ്ടെന്നും നാട്ടുകാരും ഇക്കാര്യത്തിൽ ശ്രദ്ധവെക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനി ഇത്തരത്തിലൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം- മുഖ്യമന്ത്രി പറയുന്നു. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിന് നീങ്ങാനാവൂ.
മൃതദേഹത്തിൽനിന്ന് ശേഖരിച്ച തെളിവുകൾ ശാസ്ത്രീയപരിശോധനക്കായി കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറി, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.