കൊല്ലം: ഇത്തിക്കരയാറിൽ വീണുമരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾക്ക് അടിസ്ഥാനമേകി അടുത്ത ബന്ധുവിന്റെ മൊഴി. ഇയാളെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധു പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇയാളെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ഒന്നും അറിയില്ലെന്നാണ് ലഭിക്കുന്ന മൊഴി. എന്നാൽ അതീവ രഹസ്യമായാണ് പൊലീസ് അന്വേഷണം പോകുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് മുങ്ങി മരണത്തിലേക്കാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ അറസ്റ്റിലേക്കും മറ്റും നീങ്ങൂ.
ദേവനന്ദയെ കാണാതായിട്ടും കുട്ടിയുടെ ചെരിപ്പ് ഹാളിൽ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കർ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാൾ കുട്ടിയെ എടുത്തുകൊണ്ടുപോയാൽ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുർഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസിനേയും വലയ്ക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനത്തിലേക്ക് പോകൂ.
നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതിൽ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ ഒരാൾക്കെതിരെയാണ് കുട്ടിയുടെ ബന്ധുവും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോൺ കാളുകൾ, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം വിലയിരുത്തുകയാണ്. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാൽ കുട്ടിയുമായി നല്ല അടുപ്പമുള്ളയാൾക്കെതിരെയാണ് മൊഴി.
ദേവനന്ദയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയാണോ എന്ന സംശയം ബലപ്പെടുകയാണ്. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തിൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിക്കുകയും ചെയ്തു. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 400 മീറ്ററോളം ദൂരം നടന്ന് ആറ്റിൻകരയിൽ എത്തിയതെങ്ങനെയെന്ന ചോദ്യം ശക്തമായി നിലനിൽക്കുന്നു. മാത്രമല്ല പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഒന്നും തന്നെയില്ല. വീട്ടിൽ ഇളയ കുഞ്ഞിനൊപ്പം ഇരിക്കുന്നതിനിടെയായിരുന്നു ദേവനന്ദയെ കാണാതായത്. ദേവനന്ദയുടെ ചെരിപ്പ് ഹാളിൽ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചായിരുന്നു പൊലീസിന്റെ ട്രാക്കർ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയത്.
വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാൾ കുട്ടിയെ എടുത്തുകൊണ്ടുപോയാൽ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുർഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കൾ മൊഴി നൽകിയിരുന്നു. വീട്ടിലെ ഹാളിൽ മൂന്ന് മാസം പ്രായമുള്ള അനുജൻ ദേവദത്തിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷമായത് സംശയങ്ങൾക്ക് വഴി മാറിയപ്പോൾ തെളിഞ്ഞ് വന്നത് മറ്റു സാധ്യതകളായിരുന്നു. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്.
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പൂർണപോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മൃതശരീരം അഴുകി തുടങ്ങിയിരുന്നു. 18 മുതൽ 20 മണിക്കൂർ മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നും പോസ്റ്റുമാർട്ടം ചെയ്ത ഫോറൻസിക് വിദഗ്ദ്ധർ പൊലീസിനെ അറിയിച്ചു. ഫോറൻസിക് സംഘം ഇളവൂരിലെത്തി തെളിവുകൾ ശേഖരിക്കും. ദേവനന്ദയുടെ മുങ്ങിമരണത്തിൽ ദുരൂഹത ഉണ്ടന്ന ആരോപണവുമായി ബന്ധുക്കൾ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഏറെ നിർണായകമായിരുന്നു. എന്നാൽ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് അന്തിമ റിപ്പോർട്ടിലും ഉള്ളത്. വയറ്റിൽ വെള്ളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പൊലീസിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി. ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.