കണ്ണൂര്‍: വിമാനത്തിലെ വധശ്രമക്കേസില്‍ അന്വേഷണ സംഘം മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി രേഖപ്പെടുത്തും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തനിക്ക് നേരെ വധശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി മൊഴി നല്‍കുമോ എന്നത് നിര്‍ണ്ണായകമാണ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.
മൂന്നാമന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറിന്റെ പരാതിയില്‍ വലിയ തുറ പോലീസാണ് കേസ് എടുത്തത്. ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സഹയാത്രികരുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്ന ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞതാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്നും പൊലീസ് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആവര്‍ത്തിച്ചിരുന്നു. വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട് വധശ്രമ കേസിലുള്‍പ്പെടെ പത്തൊന്‍പത് കേസിലെ പ്രതിയാണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിമാനത്തില്‍ കയറ്റിവിട്ടത്. ഇത്തരം ഭീകരപ്രവര്‍ത്തനത്തിനെതരെ ജനങ്ങളെയാകെ അണിനിരത്തുമെന്നും ഇപി ജയരാജന്‍ പറഞ്ഞിരുന്നു.