ശബരിമല : എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു . പുലർച്ചെ നാല് മണിയോടെ കാനന പാതയിൽ മുക്കുഴിക്ക് സമീപം വെള്ളാരം ചെറ്റയിലാണ് സംഭവം.
സംഭവ സ്ഥലത്ത് അമ്പതോളം വരുന്ന കാട്ടാനകൾ ആക്രമാസക്തരായി കൂട്ടം കൂടി നിൽക്കുന്നതിനാൽ കൊല്ലപ്പെട്ട തീർത്ഥാടകന്റെ മൃതദേഹം വീണ്ടെടുക്കാൻ വനം വകുപ്പിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ അഴുതയിലും കാട്ടാനകളുടെ ആക്രമണം ഉണ്ടായി.
ശനിയാഴ്ച രാത്രി മുക്കുഴിയിൽ വിശ്രമിച്ച ശേഷം പുലർച്ചെ യാത്ര തുടങ്ങിയ ഇതര സംസ്ഥാന തീർത്ഥാട സംഘത്തോടൊപ്പം വന്ന ഭക്തനാണ് കൊല്ലപ്പെട്ടത്. ഇവർ കാട്ടാനക്കൂട്ടത്തിന് മുമ്പിൽ അകപ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ആൾക്കൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.
സംഭവത്തെ തുടർന്ന് എരുമേലി വഴിയുള്ള കാനനപാതയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി.