തിരുവനന്തപുരം : ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി….’ എന്ന ഗാനത്തിന്റെ ഉള്ളു പൊള്ളിച്ച അനുഭവം പങ്കു വയ്ക്കുകയാണ് ടോമിൻ തച്ചങ്കരി. അർബുദ രോഗ ബാധയെത്തുടർന്ന് അകാലത്തിൽ വേർപെട്ടു പോയ ഭാര്യ അനിതയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിൽ അപ്രതീക്ഷിതമായി ഈ ഗാനം കേൾക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ടോമിൻ തച്ചങ്കരിയുടെ വാക്കുകൾ ഇങ്ങനെ:
‘ഞങ്ങളിൽ ആരാണ് ആദ്യം മരിക്കുന്നത് എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. എന്റെ ഒരു ജീവിതശൈലിയും തിരക്കുകളും ഉറക്കക്കുറവും കാരണം ആരോഗ്യം ശ്രദ്ധിക്കാത്തതു കൊണ്ട് ഞാനാണ് ആദ്യം മരിക്കുന്നത് എന്നാണ് രണ്ടുപേരും വിചാരിച്ചിരുന്നത്. അവൾക്ക് ഇങ്ങനെയൊരു അസുഖം ഉണ്ടാകും എന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
ഉടനെ മരിക്കുമെന്ന് അവൾക്കും ഞങ്ങൾക്കും അറിയാമായിരുന്നു. കൃത്രിമമായ രീതിയിൽ ജീവിപ്പിക്കരുതെന്ന് അവൾ എന്നോടു പറഞ്ഞു. പതിനഞ്ചു ദിവസത്തെ വേദനയ്ക്കു ശേഷം അവൾ ഞങ്ങളെ വിട്ടു പോയി.54-ാം വയസ്സിലാണ് അവൾക്ക് അർബുദം പിടിപെട്ടത്. പിന്നെ വളരെ വേഗം അത് വ്യാപിച്ചു. ഒരു ഘട്ടത്തിലെത്തിയപ്പോൾ, ഇനി മൂന്നു മാസം മാത്രമേ ആയുസ്സുള്ളു എന്ന കാര്യം മനസ്സിലായി. പെട്ടെന്നു തന്നെ മക്കളുടെ വിവാഹം നടത്തി.
മൃതശരീരം സംസ്‌കരിക്കാനായി പള്ളിയിലേക്കു പോകുന്ന വേളയിൽ വിലാപ യാത്രയിൽ പാട്ടുകൾ വച്ചു. ‘സമയമാം രഥത്തിൽ ഞാൻ…’ എന്ന ഗാനമാണ് ആദ്യം വച്ചത്. പിന്നീട് ഞാൻ തന്നെ ചിട്ടപ്പെടുത്തിയ ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി….’ എന്ന ഗാനം.
ഞാൻ ആ പാട്ടു ചിട്ടപ്പെടുത്തിയപ്പോൾ അവളും അടുത്തിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ വിലാപയാത്രയിൽ ആ പാട്ട് കേൾക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. എന്റെ ജീവിതത്തിൽ അത്തരമൊരു അനുഭവം നേരിടേണ്ടി വരുമെന്ന് ഞാൻ സങ്കൽപിച്ചിട്ടു പോലുമില്ലായിരുന്നു.
മരണപ്പെട്ടയാൾ സ്വർഗരാജ്യത്തു ചെല്ലുമ്പോൾ ഉറ്റവരെ വിട്ടു പോന്നതിന്റെ സങ്കടം ഉണ്ടോ എന്ന് കർത്താവ് ചോദിക്കുന്നതായും അപ്പോൾ സങ്കടമില്ലെന്നും നമ്മൾ പറയുന്നതും, ഇതാണ് താൻ തിരഞ്ഞയിടം എന്നും ലക്ഷ്യ സ്ഥാനത്ത് എത്തിയെന്നും അയാൾ പറയുന്നതായും പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്.
വിലാപ യാത്രയിൽ ആ ഗാനം കേട്ടപ്പോൾ ആ വാക്കുകൾ അവൾ എന്നോടു പറയുന്നതായിട്ടാണ് എനിക്കു തോന്നിയത്, കരയേണ്ട എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചതുപോലെയാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്.










Manna Matrimony.Com
Thalikettu.Com





