കോട്ടയം: നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ സൂര്യഗ്രഹണത്തെ കാത്ത് ലോകം. ഇന്നു രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സൂര്യഗ്രഹണം ആധുനിക സംവിധാനങ്ങളോടെ കാണുന്നതിനു കുറവിലങ്ങാട് ദേവമാതാ കോളജ് മൈതാനത്തു വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. കോളജിലെ ഭൗതികശാസ്ത്രം വിഭാഗം, കേരള സയൻസ് സിറ്റി നിർമാണത്തിനു നേതൃത്വം നൽകുന്ന കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് കോളജ് മൈതാനത്തു സൗകര്യം ഒരുക്കുന്നത്. ഗ്രഹണം വീക്ഷിക്കാൻ നാട്ടുകാർ ഉൾപ്പെടെ 5000 പേർ എത്തുമെന്നാണു പ്രതീക്ഷ. ഗ്രഹണം നടക്കുന്ന സമയത്തു ഭക്ഷണം കഴിക്കരുതെന്ന അന്ധവിശ്വാസം തിരുത്തുന്നതിനായി കാഴ്ചക്കാർക്കു പായസം വിതരണം ചെയ്യും.
കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച കിട്ടും. മറ്റുജില്ലകളില്‍ ഗ്രഹണസമയത്ത് സൂര്യന്‍ ചെറിയ ചന്ദ്രക്കലപോലെയാകും. സംസ്ഥാനത്തെല്ലായിടത്തും സൂര്യന്റെ 87–93 ശതമാനം വരെ മറയും.
രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ശാസ്ത്രകുതുകികളും വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. ഇനിയൊരു വലയ സൂര്യഗ്രഹണം കാണാന്‍ 2031 മേയ് 21 വരെ കാത്തിരിക്കണം.
ശ്രദ്ധിക്കാൻ മൂന്നു കാര്യങ്ങൾ
1. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണരുത്.
2. മൊബൈൽ ഫോൺ ഉപയോഗിച്ച് സൂര്യഗ്രഹണത്തിന്റെ ചിത്രമോ വിഡിയോയോ എടുക്കരുത്.
3. ടെലിസ്കോപ്പ്, ബൈനോക്കുലർ, എക്സ് റേ തുടങ്ങിയവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കരുത്.