ലോകമെമ്പാടും തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്‍മസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ നിരവധി വിശ്വാസികളാണ് ഒത്തുകൂടിയത്.
ക്രിസ്മസ് നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ് സാന്റാക്ലോസ്. പ്രായഭേദമെന്യേ സാന്റാക്ലോസിൻ്റെ വേഷം അണിഞ്ഞുള്ള ആഘോഷം ക്രിസ്മസ് രാവുകളിൽ പതിവാണ്. ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. മരങ്ങൾ അലങ്കരിച്ചാണ് ക്രിസ്മസ് മരം സാധാരണയായി ഒരുക്കുന്നത്. നക്ഷത്രങ്ങളും ക്രിസ്മസിനെ വ്യത്യസ്തമാക്കുന്ന ഘടകമാണ്. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്. ഈ ക്രിസ്മസും ശാന്തിയുടെയും സമാധാനത്തിൻ്റെയും നല്ല നാളുകൾ സമ്മാനിക്കട്ടെ. എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും കേരള ധ്വനിയുടെ ക്രിസ്തുമസ് ആശംസകൾ.