കോട്ടയം: വിവിധ സംഘടനകൾ ആഹ്വനം ചെയ്ത ഹർത്താൽ കേരളത്തിലെ ജന ജീവിതം സ്തംഭിപ്പിച്ചു . മുൻകൂർ നോട്ടീസ് കൊടുക്കാത്തതിനാൽ ഹർത്താലിനെ നേരിടാൻ സർക്കാർ നടത്തിയ ശ്രെമങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളെ വലച്ചു . എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ അനേകം കോളേജ് വിദ്യാർത്ഥികൾ ആണ് യൂണിവേഴ്‌സിറ്റി നിലപാടിൽ പരീക്ഷ എഴുതുവാൻ കഴിയാതെ ബുദ്ധിമുട്ടിയത്. ഹർത്താൽ മൂലം പരീക്ഷ മാറ്റി വെക്കാൻ സാധ്യത മുന്നിൽ കണ്ടു ചില വിദ്യാർത്ഥികൾ പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും കാര്യമായി നടത്തിയിരുന്നില്ല.
പരീക്ഷകളിൽ മാറ്റമില്ലെന്ന് യൂണിവേഴ്സിറ്റികൾ അറിയിച്ചത് മൂലം രാവിലെ മുതൽ തന്നെ വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രങ്ങളിൽ എത്തി തുടങ്ങിയിരുന്നു. പ്രൈവറ്റ് ബസുകൾ സർവീസ് നടത്താത്തത് മൂലം അനേകം വിദ്യാർത്ഥികൾ യാത്രാ ക്ലേശം അനുഭവിച്ചു. മിക്ക കോളേജുകളുടെയും ബസുകൾ രാവിലെ മുതൽ സർവീസ് നടത്തിയെങ്കിലും, ദൂരെ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ എത്തുവാൻ സാധിച്ചില്ല. ഹർത്താൽ മൂലം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി പുനഃ പരീക്ഷ നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കല്ലേറുണ്ടായി. സംസ്ഥാനത്ത് നൂറിലധികം ആളുകൾ മൊത്തം 100ൽ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകൾ അടപ്പിക്കാനും, വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.
പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാനും നിർദേശം നൽകിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെയും നിയോഗിച്ചിട്ടുണ്ട്.
ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ നേരിട്ട് തന്നെയാണ് വിലയിരുത്തുക. റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് തുടർച്ചയായി റോന്ത് ചുറ്റുന്നുണ്ട്. സഞ്ചാരസ്വാതന്ത്യം തടസപ്പെടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.