കോട്ടയം: ∙ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നിയമവിരുദ്ധമായതിനാൽ പിൻവലിക്കണമെന്ന പൊലീസിന്റെ നോട്ടിസ് തള്ളിയാണു സംയുക്ത സമരസമിതി ഹർത്താലുമായി മുന്നോട്ടുപോകുന്നത്.
കോട്ടയം ജില്ലയിൽ ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. കോട്ടയം ജില്ലയിൽ കട കമ്പോളങ്ങൾ ഒന്നും ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല. കെ എസ ആർ ടി സർവീസ് നടത്തുന്നുണ്ടങ്കിലും തിരക്ക് പൊതുവെ കുറവാണ്. കോട്ടയം എറണാകുളം റൂട്ട് ഏതാണ്ട് വിജനമാണ്. സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡ് വിജനമായിരിക്കുകയാണ്. നാഗമ്പടം അന്തോണീസ് പള്ളിയിൽ ചൊവ്വാഴ്ച ദിനമായ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാൻ ബൈക്കിലും, കാറിലുമായി വരുന്ന വിശ്വാസികളുടെ വൻ തിരക്കാണ്. പരീക്ഷകൾ മാറ്റിയിട്ടില്ലാത്തതിനാൽ സ്‌കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട്. എഞ്ചിനീയറിംഗ് കോളേജുകളുടെ ബസുകളും സർവീസ് നടത്തുന്നുണ്ട്.
വാളയാറിൽ തമിഴ്നാട് ബസിനു നേരെ കല്ലേറുണ്ടായി. കഞ്ചിക്കോട് കൊയ്യാമരക്കാട് ദേശീയപാത മേൽപാലത്തിൽ വച്ചാണ് ബസിനു നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയവർ എതിർവശത്തെ റോഡിൽ നിന്നു കല്ലെറിയുകയായിരുന്നു. ആർക്കും പരിക്കില്ല. പാലക്കാട് കെഎസ്ആർടിസി ബസ് തടയാനെത്തിയ ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു വാഹനങ്ങൾ തടയാനോ കടകൾ അടപ്പിക്കാനോ സമ്മതിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നാശനഷ്ടമുണ്ടായാൽ ഉത്തരവാദിത്തം ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ ജില്ലാ, സംസ്ഥാന നേതാക്കൾക്കായിരിക്കും. അവരുടെ പേരിൽ നിയമനടപടിയെടുക്കും. സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടും.
ജീവനക്കാർക്ക് ആരോഗ്യ കാരണത്താലല്ലാതെ അവധി നൽകില്ല. ഇന്നത്തെ പരീക്ഷകളിൽ മാറ്റമില്ലെന്ന് കണ്ണൂർ, കാലിക്കറ്റ്, എംജി, കുസാറ്റ്, ആരോഗ്യ, കാർഷിക–വെറ്ററിനറി, സാങ്കേതിക, കേന്ദ്ര സർവകലാശാലകൾ അറിയിച്ചു. കേരളയിൽ ഇന്നത്തെ പിഎച്ച്ഡി കോഴ്സ് വർക്ക് (പേപ്പർ–1 റിസർച്ച് മെത്തഡോളജി), മൂന്നാം സെമസ്റ്റർ എംഎസ്‌സി (സിഎസ്എസ്) പരീക്ഷകൾ മാറ്റി. മറ്റു പരീക്ഷകൾക്കു മാറ്റമില്ല. സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
റിപ്പോർട്ട്: ഔസി ജോസഫ് ശ്യാം