മാങ്ങാനം: മാങ്ങാനം ക്രൈസ്തവ ആശ്രമത്തിനു സമീപം കടയിലേക്ക് കാർ പാഞ്ഞു കയറി. ചില വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന അന്തേരിൽ കംപ്യൂട്ടേഴ്സ് എന്ന കടയിലേക്ക് കാർ പാഞ്ഞു കയറി ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. മാങ്ങാനം പെനിയേൽ ഭവനിൽ കുഞ്ഞുമോന്റെ മകൻ അന്ന് ദാരുണമായി മരിച്ചിരുന്നു. കടയുടെ തിണ്ണയിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാക്കളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് അന്ന് ദുരന്തം വിതച്ചത്.
വർഷങ്ങൾക്ക് മുൻപ് അപകടം സംഭവിച്ച അതെ സ്ഥലത്തു തന്നെയാണ് വീണ്ടും കാർ പാഞ്ഞു കയറിയത്. കടയുടെ സമീപത്തു ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കോട്ടയം കോഴഞ്ചരി റോഡ് വീതി കൂട്ടി പുതുക്കി നിർമിച്ചപ്പോൾ മുതലാണ് മാങ്ങാനം ഇത്തരമൊരു അപകട മേഖലയായത് . റോഡിൽ സാമാന്യം വലുപ്പമുള്ള ഹമ്പുകൾ നിർമിക്കണമെന്ന് ആവശ്യം ഉയർന്നിട്ടും അധികാരികൾ അവഗണിക്കുകയാണെന്ന് പൊതുവെ പരാതികളുണ്ട്.
മാങ്ങാനം സ്‌കൂൾ ജങ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ഹംബ് അവഗണിച്ച് വാഹനങ്ങൾ ചീറി പായുന്നത് മൂലം റോഡ് മുറിച്ച് കടക്കാൻ പോലും കാൽനട യാത്രികർ ബുദ്ധിമുട്ടുകയാണ്. ഇതേപ്പറ്റി വാർത്തകൾ നല്കിയിട്ടുപ്പോലും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല. സ്ക്കൂൾ ജങ്ഷനിൽ കാഴ്ച്ച മറക്കുന്ന സ്ഥലം റോഡിലേക്ക് തള്ളി നിൽക്കുന്നത് മൂലം പേഴുവേലിക്കുന്നിൽ നിന്ന് റോഡിലേക്ക് കയറുന്ന കാൽ നട യാത്രികർക്ക് വാഹനങ്ങൾ ചീറി പാഞ്ഞു വരുന്നത് കാണുവാൻ കഴിയുന്നില്ല. റോഡിലെ ഹമ്പുകൾ ഉയർത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.