കണ്ണൂർ: സിപിഐഎം കൗൺസിലർ മാല മോഷ്ടിച്ചതിൽ പ്രതികരണവുമായി കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ മാല നഷ്ടപ്പെട്ട ജാനകിയമ്മ. വീട്ടുമുറ്റത്തിരുന്ന് മീൻ വൃത്തിയാക്കുന്നതിനിടെയാണ് മോഷ്ടാവ് എത്തിയതെന്നും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആദ്യം ആളെ തിരിച്ചറിഞ്ഞില്ലായെന്നും ജാനകിയമ്മ പറയുന്നു. മാല നഷ്ടപ്പെട്ടതിനേക്കാൾ ഉപരി മോഷ്ടിച്ചയാൾ കൗൺസിലറാണെന്ന് അറിഞ്ഞത് ഞെട്ടൽ ഉണ്ടായിയെന്നും ജാനകിയമ്മ ആശങ്കയോടെ പറഞ്ഞു. മാല തിരിച്ച് കിട്ടുമെന്ന് പൊലീസുകാർ പറഞ്ഞെന്നും മാല തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണെന്നും ജാനകിയമ്മ വ്യക്തമാക്കി.
കണ്ണൂർ കൂത്തുപറമ്പിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ ജാനകിയമ്മ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടത്തിയത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തതുവെന്നും ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്നും ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല പൊലീസ് കണ്ടെടുത്തു.
അറസ്റ്റിന് പിന്നാലെ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപിക്കും വിധം പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജേഷിനെ പാർട്ടി പുറത്താക്കിയത്. കണിയാർകുന്നിലെ വയോധികയുടെ ഒന്നരപവൻ വരുന്ന സ്വർണമാലയാണ് രാജേഷ് പൊട്ടിച്ചത്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മറ്റുവഴികൾ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.










Manna Matrimony.Com
Thalikettu.Com







