ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാന്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നാണ് ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. മെത്രാനെ നിയമിച്ച വാര്‍ത്ത ഒരേസമയം വത്തിക്കാനിലും സെന്റ് തോമസ് മൗണ്ടിലും കോട്ടയം അതിരൂപതാ ആസ്ഥാനത്തും ഒരേ സമയം പ്രഖ്യാപിച്ചു.

ഗീവര്‍ഗീസ് മാര്‍ അപ്രേം എന്ന പേര് സ്വീകരിച്ചിരിക്കുന്ന ഫാ. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേക തിയതി പിന്നീട് തീരുമാനിക്കുന്നതാണ്. 2019 മുതല്‍ കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറലായി ശുശ്രുഷ ചെയ്തുവരികയാണ് ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍.

കറ്റോട് സെന്റ് മേരിസ് മലങ്കര ക്‌നാനായ കത്തോലിക്കാ ഇടവകയിലെ കുരിശുംമൂട്ടില്‍ പരേതരായ അലക്‌സാണ്ടര്‍, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ് ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍. റോയി (യുകെ) റെജിജോസ് തേക്കുംകാട്ടില്‍, ബ്ലെസി ജോണി എലക്കാട്ട്, ടോമി (ദോഹ) ഡോ. എബി, റെനി അനി മാളിയേക്കല്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുന്‍ വികാരി ജനറല്‍ പരേതനായ തോമസ് കുരിശുംമൂട്ടില്‍ അച്ചന്‍ അദ്ദേഹത്തിന്റെ പിതൃ സഹോദരനാണ്.

1961 ആഗസ്റ്റ് ഒമ്പതിന് ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം തിരുവല്ല എസ്സിഎസ് ഹൈസ്‌കൂളിലും മൈനര്‍ സെമിനാരി പരിശീലനം എസ്എച്ച് മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയിലും തത്വശാസ്ത്രവും ദൈവശാസ്ത്രവും മംഗലാപുരം സെന്റ് ജോസഫ്‌സ് സെമിനാരിയിലും പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 28ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വച്ച് മാര്‍ കുന്നശ്ശേരില്‍ പിതാവിന്റെ കൈവയ്പ് വഴി പുരോഹിതനായി അഭിഷിക്തനായി.

തുടര്‍ന്ന് അതിരൂപതാ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ബംഗളൂരു ഗുരുകുലം വൈസ് റെക്ടര്‍ എന്നീ ചുമതലകളിലും തുരുത്തിക്കാട്, ഇരവിപേരൂര്‍, ചിങ്ങവനം, കുറ്റൂര്‍, ഓതറ, തെങ്ങേലി, റാന്നി എന്നീ പള്ളികളില്‍ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു.

ലെബനോനിലെ (കാസ്ലിക്) മാറോണൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐക്കണോഗ്രാഫിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ്, വടവാതൂര്‍ സെമിനാരി, തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങള്‍ തുടങ്ങിയവയില്‍ വരച്ചിട്ടുള്ള ഐക്കണുകള്‍ പ്രശസ്തമാണ്.

Exit mobile version