തുറവൂർ: പൊക്കാളി പാടശേഖരങ്ങൾ വനാമി ചെമ്മീൻ കൃഷിയിലേക്കു മാറുന്നു. കൃഷിമന്ത്രിക്കു നിവേദനവുമായി പരിസ്ഥിതിപ്രവർത്തകർ. അരൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങൾക്കു മുൻപുവരെ വ്യാപകമായി നെൽകൃഷി ചെയ്തിരുന്ന പൊക്കാളി പാടശേഖരങ്ങൾ ഇപ്പോൾ തരിശു കിടക്കുകയാണ്.
കടലോര മേഖലയിൽ ഹെക്ടർ കണക്കിന് നിലങ്ങളിൽ വ്യാപകമായി കൃഷി നടന്നിരുന്നു. അരൂർ മണ്ഡലത്തിൽ 5,000 ഹെക്ടർ പാടശേഖരത്തിൽ ഭൂരിഭാഗവും തരിശായി കിടക്കുകയാണ്.
10 വർഷം തുടർച്ചയായി നെൽകൃഷിക്ക് ഉപയോഗിക്കാത്ത പാടശേഖരങ്ങൾ സർക്കാർ അനുമതിയോടെ മത്സ്യകൃഷി നടത്താനാണ് നീക്കം. ഓരുവെള്ള ത്തിലും നശിക്കാത്ത പൊക്കാളി വിത്തുകളിലായിരുന്നു കൃഷി. വിതച്ച ഉടനെ മഴ പെയ്താലും വെള്ളത്തിന്റെ പുറമേക്ക് വളരുന്ന നെൽവിത്തുകളാണിത്.
അതുകൊണ്ടാണ് പൊക്കത്തിലേക്ക് ആളുന്ന എന്നർഥം വരുന്ന പൊക്കാളി എന്ന പേരു കിട്ടിയത്. വളം പോലും ആവശ്യമില്ലാത്ത പ്രതിരോധശക്തി അധികമുള്ള നെൽവിത്താണിത്. കേരളത്തിൽ ഇത്തരം വിത്തുകൾ വളരാൻ അപൂർവം പാടശേഖരങ്ങളാണുള്ളത്