തമിഴ് സൂപ്പർ താരം രജനികാന്ത് കേരളത്തിലെത്തി. ജയിലർ 2 വിൻ്റെ ചിത്രീകരണത്തിനായാണ് താരം കേരളത്തിലെത്തിയത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂർ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.
നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
കൂലിയാണ് രജനികാന്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നൊരു ചിത്രം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, ശ്രുതി ഹാസൻ, റേബ മോണിക്ക ജോൺ എന്നിവരും അഭിനയിക്കുന്നുണ്ട്