കോട്ടയം: വിനോദ സഞ്ചാര മേഖല താരതമ്യേന കുറവുള്ള കോട്ടയം നഗരത്തിനു സമീപം ഉള്ള ആമ്പൽ പാടങ്ങളിലെ ആമ്പൽ വസന്തം കാണുവാൻ ഇപ്പോൾ വൻ ജനത്തിരക്കാണ്. വള്ളങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും ചെളി നിറഞ്ഞ പാടങ്ങളിലൂടെ നടന്നു നീങ്ങുവാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ നടന്നു പോയ പലരുടെയും കാലുകളിൽ പാടങ്ങളിൽ കാണുന്ന അട്ട പിടിച്ചതായി പറയപ്പെടുന്നു. ഫോട്ടോ അല്ലെങ്കിൽ സെൽഫി എടുക്കാൻ എന്തും കാണിക്കുന്ന മലയാളികൾ വെള്ളത്തിൽ ഇറങ്ങി അട്ട പിടിക്കുമ്പോൾ, അതിനെ എങ്ങനെ എങ്കിലും പറിച്ച് കളയുവാൻ ഉള്ള തിരക്കിലാണ്. ബലമായി പറിച്ച് കളയുമ്പോൾ ശരീരത്തിലെ തൊലി ഉൾപ്പെടെ പറിഞ്ഞു പോരുകയാണ് ചെയ്യുന്നത്. വെള്ളത്തിലാണെങ്കിൽ ഈ മുറിവിലൂടെ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുവാൻ വളരെ എളുപ്പമാണ്.
ഉപ്പ് പൊടി വിതറിയാൽ മാത്രമേ വെള്ളത്തിൽ കാണുന്ന അട്ട ശരീരത്തിൽ നിന്ന് വിട്ടു പോരുകയുള്ളൂ.. വെള്ളത്തിൽ ഇറങ്ങാത്തവരുടെ കാലുകളിൽ പോലും അട്ട പിടിച്ചതായി അറിയുവാൻ കഴിയുന്നു. കൂടാതെ ഞണ്ട് മുതലായ ജീവികളും വരമ്പിനിടയിൽ കാണുവാൻ സാധിക്കും. ഇതുപോലെയുള്ള ജീവികൾ ശരീരത്തിൽ പിടി മുറുക്കിയാൽ മരണ വേദന അനുഭവിക്കേണ്ടി വരും, പ്രത്യേകിച്ച് കുട്ടികൾ ഉൾപ്പെടെ ഉള്ളവർ.
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന മലയാളികൾ ഇത്തരം കാര്യങ്ങളെ പറ്റി മനസ്സിലാക്കിയിട്ടു വേണം കുടുംബ സമേതമായി വെള്ളത്തിൽ ഇറങ്ങുവാൻ.. പാടങ്ങളിലെ ചില ഭാഗങ്ങളിൽ ആഴം കൂടുതലുള്ള ഭാഗങ്ങൾ കാണുവാൻ സാധ്യത ഉണ്ട്. ഇത്തരം ഭാഗങ്ങളിൽ ഇറങ്ങുമ്പോൾ കൂടുതലായും ജാഗ്രത പുലർത്തണം.

