കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭർത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടനുണ്ടാകും. സാമ്പത്തിക ലാഭത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളാണ് ഉത്ര(25).
മാർച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടിൽവെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. അണലി വർഗത്തിൽ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടിൽവെച്ച് മേയ് ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇടതുകയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്. മൂർഖൻ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. ഉത്രയെ പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.
ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാർച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറിൽ വെച്ചിരുന്ന ഉത്രയുടെ 92 പവൻ സ്വർണം സൂരജ് എടുത്തിരുന്നു.
ഉത്രയുടെ മരണത്തിൽ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. എ.സി. ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാൻ കിടന്നത്. ഈ മുറിയിൽ എങ്ങനെ മൂർഖൻ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം.
തുടർന്ന് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്.പി. ഹരിശങ്കറിന് പരാതി നൽകി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.
പാമ്പുപിടുത്തക്കാരന് 10,000 രൂപ നൽകി സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയെന്ന് പോലീസിന് മനസ്സിലായി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് സംഭവത്തിൽ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സൂരജും ബന്ധുവുമാണ് കേസിൽ പ്രതികളാകാൻ സാധ്യത. പാമ്പുപിടുത്തക്കാരൻ പ്രധാനസാക്ഷിയായേക്കും.










Manna Matrimony.Com
Thalikettu.Com







