ഒമാന്‍ തീരത്ത് യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഹോര്‍മൂസില്‍ യുഎഇ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്.

യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. ഹോര്‍മൂസിന്റെ ഒമാന്‍ ജല അതിർത്തിക്കുള്ളിലെ തെക്കന്‍ കപ്പല്‍ പാതയിലൂടെ കടന്നു പോയ മൊബാസ, അല്‍ ബഹിയ എന്നീ എണ്ണക്കപ്പലുകളെയാണ് ഇറാന്‍ ആക്രമിച്ചത്. മൊബാസ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ നാവികനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റതിന്‍ രണ്ട് പേര്‍ യുക്രയിന്‍ നാവികരാണ്. ഇറാന്‍ അക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. നിലവില്‍ കപ്പലുകളിലെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ പ്രതിഷേധം അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനും നീക്കമുണ്ട്.

എന്നാല്‍ കപ്പലുകള്‍ മുന്നറിയിപ്പ് ലംഘിച്ചുവെന്നാണ് ഇറാന്റെ വാദം. സംഭവത്തില്‍ ഇറാന്‍ ഇന്ത്യയ്ക്ക് വിശദീകരണം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കപ്പല്‍ മുന്നോട്ട് നീങ്ങിയെന്നും ഇറാന്‍ പറയുന്നു. മൈന്‍ നിക്ഷേപിച്ചിരുന്ന പാതയിലൂടെയാണ് കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നതെന്നും കപ്പലുകളെ തടയുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ആക്രമണം എന്നുമാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം.

അതേസമയം ഇറാനെ ലക്ഷ്യമിട്ട് അടുത്ത ഘട്ട ആക്രമണം തുടങ്ങിയെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളില്‍ ഇന്നും സ്‌ഫോടന പരമ്പര ഉണ്ടായി. ഹന്ദര്‍ അബാസ്, കിഷ് ദ്വീപ്, ജാം, ഖേ ഷം ദ്വീപ്, എന്നീവിടങ്ങളില്‍ സ്‌ഫോടനം തുടരുകയാണ്. ഇറാന്റെ പിക്കാക്‌സ് ആണവ കേന്ദ്രം ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാത്രി യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ആക്രമണം ഇറാന് നേരെ ഉണ്ടാകുന്നത്. ഹോര്‍മൂസില്‍ ഉപരോധം തുടരുമെന്നും യുഎസ് അറിയിച്ചിരുന്നു. എല്ലാ ചരക്ക് കപ്പലുകളും 20 ശതമാനം ചുങ്കം നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് നിയമപരമായി അടിസ്ഥാനമില്ലെന്ന് യുഎന്‍ ഷിപ്പിങ് ഏജന്‍സി അറിയിച്ചിട്ടുണ്ട്.

ചെങ്കടലിലും പോര്‍മുഖം തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണ്ണായക കപ്പല്‍പ്പാതയായ ബാബ് അല്‍ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമനും ഭീഷണി മുഴക്കിയിട്ടുണ്ട്. യമനില്‍ ഹൂതികളുടെ നേതൃത്വത്തിലുള്ള സന വിമാനത്താവളവും അക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൗദി ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ തിരിച്ചടിച്ചെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്.

Exit mobile version