47 വർഷം കാത്ത തിരിച്ചടി അത്ര എളുപ്പത്തിൽ അവസാനിപ്പിക്കാനാവില്ല, ഇറാനെ മുഴുവൻ തകർക്കാൻ 1 മണിക്കൂർ മതി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ പ്രതിരോധ സംവിധാനങ്ങളില്‍ പലതും തകര്‍ത്തുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ നാവിക സംവിധാനം, വ്യോമയാന സംവിധാനം, റഡാര്‍ സംവിധാനം എന്നിവയും പ്രധാന നേതൃത്വവും തകര്‍ത്തതായി ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.

തങ്ങള്‍ക്ക് ഇതിലും കൂടുതല്‍ ചെയ്യാനാകും. ഇറാനില്‍ ബാക്കിയായതെല്ലാം നശിപ്പിക്കാന്‍ വെറും ഒരു മണിക്കൂര്‍ സമയം മതി. ഇറാന് ഒരിക്കലും തങ്ങളുടെ രാജ്യത്തെ പഴയപോലെ ആക്കാനോ കെട്ടിപ്പടുക്കാനോ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പിന്തുണയോടെ അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച ആലോചിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നും എണ്ണക്കമ്പനികള്‍ ഇനിയും ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാനില്‍ ഇനി തങ്ങള്‍ ലക്ഷ്യമിടാന്‍ ബാക്കി ഒന്നുമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. അതിനാല്‍ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ട്രംപ് പറഞ്ഞു. യുദ്ധം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാന്‍ തനിക്ക് കഴിയും, അത് അവസാനിക്കുകയും ചെയ്യും. യുദ്ധം വളരെ നല്ല രീതിയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. നിശ്ചയിച്ച സമയപരിധിയെക്കാള്‍ നേരത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യമുണ്ടായെന്നും ട്രംപ് അവകാശപ്പെട്ടു.

ആറ് ആഴ്ച്ച യുദ്ധം നീണ്ടുപോകുമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിന് മുന്നേ അവസാനിപ്പിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ വിചാരിച്ചതിനെക്കാള്‍ നേരത്തെ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഇറാനില്‍ വരുത്താനായിട്ടുണ്ട്. ഇറാന്‍ അമേരിക്കയെയും ഇസ്രയേലിനെയും ഭീഷണിപ്പെടുത്തുക മാത്രമല്ല, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ടു. 47 വര്‍ഷത്തെ ചെയ്തികള്‍ക്കുള്ള തിരിച്ചടിയാണ് ഇത്. അത്ര എളുപ്പത്തില്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഇറാനാവില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.

Exit mobile version