പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. ഇതുവരെയ്ക്കും യെസ് അല്ലെങ്കിൽ നോ എന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് വേണ്ടപ്പെട്ടവരാേട് ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നുവെന്നും പാർട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുന്നുവെന്നും സുരേഷ് പറഞ്ഞു.
എം എ ബേബിയെ അഭിസംബോധന ചെയ്തുള്ള എഫ്ബി പോസ്റ്റ് കാര്യങ്ങളിൽ വ്യക്തത വരുത്താനായി എഴുതിയതാണ് എന്നും സുരേഷ് പറഞ്ഞു. താൻ ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുകയാണ്, പാർട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുകയാണ്. ഇത് പാർട്ടി കണ്ടെത്തിയതാണ്, അല്ലാതെ താൻ പറയുന്നതല്ല എന്നും സുരേഷ് വ്യക്തമാക്കി.
പിന്നാലെ പുഴുക്കുത്തുകൾ പാർട്ടിക്കകത്ത് കടന്നുകൂടി എന്നും സുരേഷ് വിമർശിച്ചു. പല സുഹൃത്തുക്കളും ബിജെപിയിലോ കോൺഗ്രസിലോ പ്രവർത്തിച്ച ശേഷം സിപിഐഎമ്മിലേക്ക് വരാൻ പറയാറുണ്ട്. പല സ്ഥലത്തും തന്നെപ്പോലെയുള്ള ആളുകളുണ്ട്. പാർട്ടിക്കകത്ത് ആളുകൾക്ക് സ്പേസ് ഉണ്ടാകണമെന്നും സുരേഷ് പറഞ്ഞു.
പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ജീവിതം നഷ്ടപ്പെട്ട പലരുമുണ്ട് എന്നും അവർക്കും കൂടി വേണ്ടിയാണ് താൻ ശബ്ദമുയർത്തിയത് എന്നും സുരേഷ് പറഞ്ഞു. മത്സരിക്കുമോ എന്ന കാര്യത്തിൽ താൻ ഇതുവരെയും തീരുമാനമറിയിച്ചിട്ടില്ല. അത്തരമൊരു തീരുമാനമെടുക്കാൻ തന്നെ സ്നേഹിക്കുന്ന, പാർട്ടിയെ സ്നേഹിക്കുന്ന വേണ്ടപ്പെട്ടവരുമായി ആലോചിക്കണമെന്നും സുരേഷ് വ്യക്തമാക്കി. തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ല എന്നും സുരേഷ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







